തൃശൂർ: ഹൈറിച്ച് ഗ്രൂപ്പിന്റെയും ഉടമകളുടെയും സ്വത്തുക്കൾ സർക്കാർ അധീനതയിലേക്ക്. സാമ്പത്തിക തട്ടിപ്പ് കേസിൽ താൽക്കാലികമായി പ്രതികളുടെ സ്വത്ത് ജപ്‌തി ചെയ്‌ത നടപടി സ്‌ഥിരപ്പെടുത്തണമെന്ന കളക്‌ടറുടെ അപേക്ഷ മൂന്നാം അഡീഷണൽ സെഷൻസ് കോടതി അംഗീകരിച്ചു. ഇതോടെയാണ്, പ്രതികളുടെ സ്വത്തുക്കൾ സർക്കാർ അധീനതയിലാകുന്നത്.
ഇതോടൊപ്പം, ഹൈറിച്ച് ഓൺലൈൻ ഷോപ്പിയെന്ന സ്‌ഥാപനം വീണ്ടും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉടമകളുടെ ഹരജിയും കോടതി തള്ളി. ഏകദേശം 200 കോടി രൂപയുടെ സ്വത്താണ് സർക്കാർ കൈവശമാകുക. കളക്‌ടർ വിആർ കൃഷ്‌ണതേജയുടെ ഇടപെടലാണ് ബഡ്‌സ് നിയമപ്രകാരം ഹൈറിച്ചിന്റെ ഓൺലൈൻ ഷോപ്പിയുടെ പേരിലുള്ള ആസ്‌തി കണ്ടുകെട്ടിയത്.
വിവിധതരം സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരുപതിലേറെ കേസുകൾ ഹൈറിച്ച് ഉടമകൾക്ക് എതിരെയുണ്ട്. നിലവിൽ സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ പരാതിക്കാർ ഉണ്ടാകുമെന്നാണ് വിവരം. ഏകദേശം 3141 കോടിയിലേറെ രൂപ സംസ്‌ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും സമാഹരിച്ചതായി ആഭ്യന്തര വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നിയമസഭയിലും മുഖ്യമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയിരുന്നു.
ഓൺലൈൻ വഴി പലചരക്ക് ഉൾപ്പടെ സാധനങ്ങൾ വിൽക്കുന്ന കമ്പനി ഓൺലൈൻ മണിചെയിൻ അടക്കം ആരംഭിക്കുകയും ഉയർന്ന പലിശ വാഗ്‌ദാനം ചെയ്‌ത് ജനങ്ങളിൽ നിന്ന് നിക്ഷേപം വാങ്ങി തട്ടിപ്പ് നടത്തുകയും ചെയ്‌തു എന്നതടക്കം ഒട്ടേറെ പരാതികൾ നിലവിലുണ്ട്. ഇതിനിടെ, 126 കോടി രൂപ വെട്ടിച്ചുവെന്ന് സംസ്‌ഥാന ജിഎസ്‌ടി വിഭാഗം കണ്ടെത്തുകയും ഉടമയായ കെഡി പ്രതാപൻ അറസ്‌റ്റിലാവുകയും ചെയ്‌തിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.
Most Read| നിയമപാലകരെന്ന വ്യാജേന പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്