കൊച്ചി: ഹൈറിച്ച് കമ്പനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം സിബിഐക്ക് വിട്ടു. ഇതുസംബന്ധിച്ച് സംസ്‌ഥാന സർക്കാർ ഉത്തരവിറക്കി. ഡിജിപിയുടെ ശുപാർശ പ്രകാരമാണ് നടപടി. നിലവിൽ ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക പരിശോധനാ വിഭാഗമാണ് കേസ് അന്വേഷണം നടത്തുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തേക്കാൾ കേന്ദ്ര ഏജൻസിക്ക് കൈമാറുന്നത് അഭികാമ്യമെന്നാണ് ഡിജിപിയുടെ വിലയിരുത്തൽ.
വിവിധ തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകൾ നടത്തിയതായി ചൂണ്ടിക്കാട്ടി ഇരുപതോളം കേസുകൾ ഹൈറിച്ച് ഉടമകൾക്കെതിരെ വിവിധ സ്‌റ്റേഷനുകളിൽ നിലവിലുണ്ട്. ഏകദേശം 3141 കോടിയിലേറെ രൂപ സംസ്‌ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും സമാഹരിച്ചതായി ആഭ്യന്തര വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നിയമസഭയിലും മുഖ്യമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയിരുന്നു.
ഹൈറിച്ച് ഓൺലൈൻ ഷോപ്പിന്റെ പേരിലുള്ള സ്‌ഥാവര ജംഗമവസ്‌തുക്കൾ ബഡ്‌സ് ആക്‌ട് പ്രകാരം കണ്ടുകെട്ടാനുള്ള നടപടികൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കേയാണ് കേസ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിട്ടത്. 100 കോടി രൂപയുടെ ഹവാല കടത്തുമായി ബന്ധപ്പെട്ടാണ് ഇഡി ഈ കേസ് അന്വേഷിക്കുന്നത്.
ഓൺലൈൻ വഴി പലചരക്ക് ഉൾപ്പടെ സാധനങ്ങൾ വിൽക്കുന്ന കമ്പനി ഓൺലൈൻ മണിചെയിൻ അടക്കം ആരംഭിക്കുകയും ഉയർന്ന പലിശ വാഗ്‌ദാനം ചെയ്‌ത് ജനങ്ങളിൽ നിന്ന് നിക്ഷേപം വാങ്ങി തട്ടിപ്പ് നടത്തുകയും ചെയ്‌തു എന്നതടക്കം ഒട്ടേറെ പരാതികൾ നിലവിലുണ്ട്. ഇതിനിടെ, 126 കോടി രൂപ വെട്ടിച്ചുവെന്ന് സംസ്‌ഥാന ജിഎസ്‌ടി വിഭാഗം കണ്ടെത്തുകയും ഉടമയായ കെഡി പ്രതാപൻ അറസ്‌റ്റിലാവുകയും ചെയ്‌തിരുന്നു.
പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. ഇക്കാര്യത്തിൽ കോടതിയിൽ സമർപ്പിച്ച 12 പേജ് വരുന്ന എതിർ സത്യവാങ്മൂലത്തിൽ ഇഡി ഉൾപ്പെടുത്തിയിട്ടുണ്ട്. വിദേശത്തേക്ക് പണം കടത്തുന്നുവെന്ന പരാതിയിൽ ഇഡി റെയ്‌ഡ് നടത്തിയെങ്കിലും കമ്പനി എംഡി പ്രതാപനും ഭാര്യയും കമ്പനി സിഇഒയുമായ ശ്രീനയും രക്ഷപ്പെട്ടു. പിന്നാലെയാണ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ, പ്രതികൾ സ്‌ഥിരം കുറ്റവാളികളാണെന്ന് ചൂണ്ടിക്കാട്ടിയ ഇഡി, കേരളത്തിൽ മാത്രം 19 സ്‌ഥലങ്ങളിൽ ഇവർക്കെതിരെ കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളതിന്റെ രേഖകളും സമർപ്പിച്ചു. തൃശൂർ ആസ്‌ഥാനമായ ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് 1630 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ചേർപ്പ് പോലീസ് നേരത്തെ കോടതിയിൽ റിപ്പോർട് നൽകിയിരുന്നു.
Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ