തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡ്രൈവിങ് ടെസ്‌റ്റുകൾ ഇന്നും മുടങ്ങി. പ്രതിഷേധം മറികടന്ന് ഡ്രൈവിങ് ടെസ്‌റ്റ് നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡ്രൈവിങ് സ്‌കൂൾ ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തി.
ഗതാഗത മന്ത്രിയുടെ കർശന നിർദ്ദേശത്തെ തുടർന്നായിരുന്നു ഇന്ന് മുതൽ ഡ്രൈവിങ് ടെസ്‌റ്റുകൾ പുനരാരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചത്. തിരുവനന്തപുരം മുട്ടത്തറയിൽ ഇന്ന് ഡ്രൈവിങ് ടെസ്‌റ്റിന് ആരുമെത്തിയില്ല. തൃശൂരിൽ ടെസ്‌റ്റ് നടക്കുന്ന ഗ്രൗണ്ടിൽ കുഴിയെടുത്ത് ആ കുഴിയിൽ കിടന്ന് ഡ്രൈവിങ് സ്‌കൂളുകാർ പ്രതിഷേധിച്ചു.
കോഴിക്കോട് താമരശേരിയിൽ സ്വകാര്യ ഡ്രൈവിങ് ടെസ്‌റ്റ് ഗ്രൗണ്ടിൽ കഞ്ഞിവെച്ചും പ്രതിഷേധം നടന്നു. പരിഷ്‌ക്കരിച്ച ഡ്രൈവിങ് ടെസ്‌റ്റിൽ നിന്ന് പിന്നോട്ടില്ലെന്നും ഇന്ന് മുതൽ പുതിയ രീതി നടപ്പിലാക്കി തുടങ്ങുമെന്നുമായിരുന്നു ഗതാഗത മന്ത്രിയുടെ തീരുമാനം. ഇതിനുള്ള നടപടികൾ സ്വീകരിക്കാൻ ആർടിഒമാർക്ക് നിർദ്ദേശവും നൽകിയിരുന്നു.
തീയതി ലഭിച്ച അപേക്ഷകരോട് സ്വന്തം വാഹനത്തിൽ ടെസ്‌റ്റിന് എത്താൻ ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. വാഹനങ്ങൾ വാടകയ്‌ക്ക് എടുത്തും ടെസ്‌റ്റ് നടത്തും. ആവശ്യമെങ്കിൽ പോലീസിന്റെ സഹായം തേടാം. സർക്കാർ സ്‌ഥലങ്ങളിൽ ടെസ്‌റ്റിനുള്ള സൗകര്യം ഒരുക്കണമെന്നും മന്ത്രി ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, ടെസ്‌റ്റ് ബഹിഷ്‌ക്കരിച്ചു കൊണ്ടുള്ള പണിമുടക്ക് തുടരാനാണ് സിഐടിയു ഒഴികെയുള്ള മറ്റെല്ലാ സംഘടനകളുടെയും തീരുമാനം.
Most Read| നിയമപാലകരെന്ന വ്യാജേന പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്