കൊച്ചി: മണിചെയിൻ തട്ടിപ്പ് കേസിലെ പ്രതി ഹൈറിച്ച് കമ്പനി ഉടമ കെഡി പ്രതാപൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി. രാവിലെ പത്ത് മണിയോടെയാണ് പ്രതാപൻ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായത്. ഇയാളെ ചോദ്യം ചെയ്യുകയാണ്. അതേസമയം, കേസിലെ പ്രതിയായ കമ്പനിയുടെ സിഇഒയും പ്രതാപന്റെ ഭാര്യയുമായ ശ്രീന ഹാജരായില്ല.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) തൃശൂരിലെ വസതിയിൽ റെയ്‌ഡിന് എത്തുന്ന വിവരം അറിഞ്ഞാണ് ഹൈറിച്ച് കമ്പനി ഉടമകളായ പ്രതാപനും ഭാര്യ ശ്രീനയും ഒളിവിൽ പോയത്. കേസ് ഇന്ന് പരിഗണിക്കവെ ഇഡി ഓഫീസിൽ ഹാജരാകാമെന്ന് ഇവർ കോടതിയെ അറിയിക്കുകയായിരുന്നു. പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നതിനിടെ ഇഡിയുടെ അന്വേഷണത്തോട് സഹകരിച്ചുകൂടെ എന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു.
മണി ചെയിൻ തട്ടിപ്പിലൂടെ 1,693 കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതികളായ ഇവർ ഇരുവരും സ്‌ഥിരം സാമ്പത്തിക കുറ്റവാളികളാണെന്ന് ഇഡി വിചാരണ കോടതിയിൽ ബോധിപ്പിച്ചിരുന്നു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്‌ഥനായ ഡപ്യൂട്ടി ഡയറക്‌ടർ പ്രശാന്ത് കുമാർ, സ്‌പെഷൽ പ്രോസിക്യൂട്ടർ എംജെ സന്തോഷ് എന്നിവർ സമാനസ്വഭാവമുള്ള 19 കേസുകളിൽ കൂടി ഇവർ പ്രതികളാണെന്ന വിവരം കോടതിയെ അറിയിച്ചത്.
ഇതിൽ 3 കേസുകളിൽ വിചാരണ പൂർത്തിയാക്കി പ്രതികളെ കോടതി ശിക്ഷിച്ചിട്ടുണ്ട്. ഇതോടെ കേസിൽ വാദം പറയാൻ പ്രതിഭാഗം കൂടുതൽ സാവകാശം തേടിയിരുന്നു. മണിചെയിൻ തട്ടിപ്പിനു പുറമേ 127 കോടി രൂപയുടെ നികുതി വെട്ടിച്ചതിനു ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗവും ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
ഒടിടി പ്ളാറ്റ് ഫോം, ക്രിപ്റ്റോ കറൻസി തുടങ്ങിയ ബിസിനസുകളിലും പണം മുടക്കി കോടികളുടെ ലാഭം നേടാമെന്നു വ്യാമോഹിപ്പിച്ചും പ്രതികൾ 1,157 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് അന്വേഷണത്തിൽ പുറത്തുവരുന്നതെന്നു പ്രോസിക്യൂട്ടർ എംജെ സന്തോഷ് ബോധിപ്പിച്ചു.
Most Read| ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം