കൊച്ചി: ആർഎംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി. രണ്ടുപേരെ വെറുതെവിട്ട വിചാരണ കോടതി നടപടി റദ്ദാക്കുകയും ചെയ്‌തു. കെകെ കൃഷ്‌ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെവിട്ട നടപടിയാണ് റദ്ദാക്കിയാണ്. ജസ്‌റ്റിസുമാരായ ജയശങ്കർ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്‌താവം നടത്തിയത്.
ശിക്ഷാവിധി ചോദ്യം ചെയ്‌ത് പ്രതികളും, പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരും, സിപിഎം നേതാവ് പി മോഹനൻ ഉൾപ്പടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ കെകെ രമയും നൽകിയ അപ്പീലുകളിൽ ആണ് കോടതി വിധി പറഞ്ഞത്. വിചാരണക്ക് ശേഷം 2014ൽ എംസി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടികെ രജീഷ്, സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പികെ കുഞ്ഞനന്തൻ തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ മൂന്ന് വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു.
36 പ്രതികൾ ഉണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി മോഹനൻ ഉൾപ്പടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പികെ കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു. 12 പ്രതികളാണ് ശിക്ഷാ വിധിക്കെതിരെ അപ്പീൽ നൽകിയത്. അതേസമയം, പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും അപ്പീൽ നൽകിയിരുന്നു. സിപിഎം നേതാവ് പി മോഹനൻ ഉൾപ്പടെ ഉള്ളവരെ വിട്ടയച്ചതിന് എതിരേയായിരുന്നു കെകെ രമയുടെ അപ്പീൽ.
എന്നാൽ, പി മോഹനനെ വെറുതെവിട്ടത് കോടതി ശരിവെച്ചു. വടകരക്കടുത്ത് വള്ളിക്കാട് വെച്ച് 2015 മേയ് നാലിന് ടിപി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞു വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു. സിപിഎം വിട്ട് ഒഞ്ചിയത്ത് ആർഎംപി എന്ന പാർട്ടി ഉണ്ടാക്കിയതിന്റെ പക തീർക്കാൻ സിപിഎമ്മുകാരായ പ്രതികൾ ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.
Most Read| സംസ്‌ഥാനം ചൂടിൽ വെന്തുരുകുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്