തിരുവനന്തപുരം: സംസ്‌ഥാനം കടുത്ത ചൂടിൽ വെന്തുരുകുന്നു. പകൽ താപനില 40.5 ഡിഗ്രി സെൽഷ്യസ് വരെയായി. സംസ്‌ഥാന ദുരന്തനിവാരണ വകുപ്പ് സ്‌ഥാപിച്ചിട്ടുള്ള ഓട്ടമേറ്റഡ് കാലാവസ്‌ഥാ മാപിനികളിലെ വിവരമനുസരിച്ച് തൃശൂർ അതിരപ്പിള്ളിയിൽ 40.5 ഡിഗ്രിയും പത്തനംതിട്ടയിലെ കുന്നന്താനം, തിരുവല്ല, കണ്ണൂർ ചെമ്പേരി എന്നിവിടങ്ങളിൽ 40 ഡിഗ്രിയോട് അടുത്തുമായിരുന്നു ഇന്നലെ അനുഭവപ്പെട്ട ചൂട്.
കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ കണക്കുപ്രകാരം ഇന്നലെ കണ്ണൂർ വിമാനത്താവളത്തിൽ ആയിരുന്നു ഉയർന്ന താപനില. 37.9 ഡിഗ്രി. ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നും യെല്ലോ അലർട് പ്രഖ്യാപിച്ചു. താപനില 3-4 ഡിഗ്രിവരെ ഉയരാം. മറ്റു ജില്ലകളിലും ചൂട് 35 ഡിഗ്രിക്ക് മുകളിലാണ്.
മൂന്നാറിൽ 17.8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. മാർച്ച് പകുതിയോടെ മാത്രമാണ് വേനൽമഴ പ്രതീക്ഷിക്കുന്നത് എന്നതിനാൽ അത്യുഷ്‌ണത്തെ നേരിടാനുള്ള കർമപദ്ധതികൾ ഇത്തവണ നേരത്തെ പ്രഖ്യാപിച്ചേക്കും.
അതേസമയം, കുട്ടികളിൽ നിർജലീകരണവും ക്ഷീണവും ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന വാട്ടർ ബെൽ സംവിധാനത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം മന്ത്രി വി ശിവൻകുട്ടി ഇന്ന് രാവിലെ പത്തുമണിക്ക് തിരുവനന്തപുരം മണക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവഹിക്കും. കുട്ടികളെ വെള്ളം കുടിക്കാൻ ഓർമിപ്പിക്കുന്നതിന് എല്ലാ സ്‌കൂളുകളിലും രാവിലെ പത്തരക്കും ഉച്ചക്ക് രണ്ടരക്കും ബെൽ അടിക്കും.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!