തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. ചൂട് വർധിക്കുന്നതിനാൽ നിർജലീകരണത്തിനും ദേഹാസ്വാസ്‌ഥ്യത്തിനും സാധ്യതയുണ്ട്. ഇതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേൽക്കാനുള്ള സാധ്യതയുള്ളതിനാൽ നേരിട്ട് വെയിലേൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
വെയിലത്ത് ജോലി ചെയ്യേണ്ട സാഹചര്യങ്ങളിൽ പകൽ 11 മണിമുതൽ മൂന്ന് മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കണം. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങൾ യഥാസമയം കണ്ടെത്തി ശരിയായ ചികിൽസ ഉറപ്പുവരുത്തുന്നതിനായി എല്ലാ പിഎസ്എസി/ സിഎച്ച്സി മെഡിക്കൽ ഓഫീസർമാർക്കും താലൂക്ക്/ ജില്ലാ/ ജനറൽ ആശുപത്രി/ മെഡിക്കൽ കോളേജ് സൂപ്രണ്ടുമാർക്കും അടിയന്തിര നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൂടുതൽ നേരം വെയിലത്ത് ജോലി ചെയ്യുന്നവരിൽ, നേരിട്ട് വെയിലേൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യാതപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകാം. ഇവർ ഉടനടി ഡോക്‌ടറെ കണ്ട് ചികിൽസ തേടണം. പൊള്ളിയ കുമിളകൾ ഉണ്ടെങ്കിൽ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോൾ ശരീരം കൂടുതലായി വിയർക്കുകയും ജലവും ലവണങ്ങളും നഷ്‌ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും.
ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ചു വിശ്രമിക്കുകയും ആരോഗ്യസ്‌ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടുത്തുള്ള ആശുപത്രിയിൽ ചികിൽസ തേടുകയും വേണം. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറിഞ്ഞു തിണർക്കുന്നതിനെയാണ് ഹീറ്റ് റാഷ് എന്ന് പറയുന്നത്. കുട്ടികളെയാണ് അത് കൂടുതൽ ബാധിക്കുക. ഇങ്ങനെയുള്ളവർ അധികം വെയിൽ ഏൽക്കാതിരിക്കുകയും തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ എപ്പോഴും ഈർപ്പരഹിതമായി സൂക്ഷിക്കുകയും വേണം.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!