ന്യൂഡെൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു സുപ്രീം കോടതി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പങ്കെടുക്കുന്നതിനാണ് ജാമ്യം. ജൂൺ ഒന്നുവരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ജൂൺ രണ്ടിന് തിരികെ കീഴടങ്ങണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. സുപ്രീം കോടതി ജസ്‌റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നൽകണമെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ അഭിഭാഷകൻ മനു അഭിഷേക് സിഗ്‌വി കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.
ഇടക്കാല ജാമ്യം നൽകുന്നതിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അതിശക്‌തമായി എതിർത്തിരുന്നു. ജാമ്യത്തെ എതിർത്ത് ഇഡി പുതിയ സത്യവാങ്മൂലം ഫയൽ ചെയ്യുകയും ചെയ്‌തിരുന്നു. പ്രചാരണം നടത്തുകയെന്നത് മൗലികാവകാശമോ ഭരണഘടനാ അവകാശമോ നിയമപരമായ അവകാശമോ അല്ലെന്ന് വ്യക്‌തമാക്കിയുള്ളതായിരുന്നു സത്യവാങ്മൂലം.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കെജ്‌രിവാൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. അറസ്‌റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകൾ ഇല്ലാതെയാണ് ഇഡി നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ ഹരജി നൽകിയിരുന്നത്.
Most Read| ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!