കൊച്ചി: ആയിരക്കണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കിയ സമരം പിൻവലിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ. പ്രശ്‌നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് സമരം പിൻവലിക്കാൻ ജീവനക്കാർ തയ്യാറായത്. 25 ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനം പിൻവലിക്കാനും മാനേജ്‌മെന്റ് തീരുമാനിച്ചു.
പ്രശ്‌നപരിഹാരത്തിനായി മാനേജ്‍മെന്റും എയർ ഇന്ത്യ എക്‌സ്‌പ്രസ് എംപ്ളോയീസ് യൂണിയനുമായി ലേബർ വകുപ്പ് നടത്തിയ ചർച്ചയിലാണ് തീരുമാനം. 200 ക്യാബിൻ ക്രൂ അംഗങ്ങൾക്ക് കമ്പനി പിരിച്ചുവിടൽ നോട്ടീസ് നൽകിയെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ഇതിൽ ഭൂരിഭാഗവും മലയാളികളാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടെയാണ് സമരം പിൻവലിക്കാനുള്ള തീരുമാനം.
ചൊവ്വാഴ്‌ച രാത്രിയോടെയാണ് അസുഖ ബാധിതരെന്ന പേരിൽ ക്യാബിൻ ക്രൂ അംഗങ്ങൾ കൂട്ട അവധി എടുത്തത്. ഇതോടെ ഇന്നലെ മുതൽ എയർ ഇന്ത്യയുടെ സർവീസുകൾ മുടങ്ങുകയും ആയിരക്കണക്കിന് യാത്രക്കാർ പ്രതിസന്ധിയിൽ ആവുകയും ചെയ്‌തു. മിന്നൽ പണിമുടക്കിന് കാരണക്കാരായ ചില വ്യക്‌തികൾക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. 285 സർവീസുകളാണ് എയർ ഇന്ത്യ ഇന്ന് നടത്തേണ്ടിയിരുന്നത്. ഇതിൽ 85 സർവീസുകൾ റദ്ദാക്കി.
മുടങ്ങിയ 20 റൂട്ടുകളിൽ എയർ ഇന്ത്യ സർവീസ് നടത്താനും ധാരണയായിരുന്നു. മൂന്ന് മണിക്കൂറിൽ കൂടുതൽ വിമാനം വൈകിയിട്ടുണ്ടെങ്കിൽ യാത്രക്കാർക്ക് റീഫണ്ടിന് നൽകുകയോ പുതുക്കിയ തീയതിയിൽ യാത്ര ചെയ്യാനുള്ള സൗകര്യം നൽകുകയോ ചെയ്യുമെന്നും കമ്പനി അറിയിച്ചിരുന്നു. കേരളത്തിലാണ് എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ആസ്‌ഥാനം. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്‌ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപഗ്രൂപ്പാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ്. ഇതിലെ സീനിയർ ക്യാബിൻ ക്രൂ അംഗങ്ങളിൽ ഭൂരിഭാഗവും മലയാളികളാണ്.
Most Read| നിയമപാലകരെന്ന വ്യാജേന പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്