ന്യൂഡെൽഹി: ആയിരക്കണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കി, മുന്നറിയിപ്പില്ലാതെ സമരം ചെയ്‌ത ജീവനക്കാർക്ക് എതിരെ നടപടി തുടർന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ്. 200 ക്യാബിൻ ക്രൂ അംഗങ്ങൾക്ക് കമ്പനി പിരിച്ചുവിടൽ നോട്ടീസ് നൽകി. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്. ചൊവ്വാഴ്‌ച രാത്രിയോടെയാണ് അസുഖ ബാധിതരെന്ന പേരിൽ ക്യാബിൻ ക്രൂ അംഗങ്ങൾ കൂട്ട അവധി എടുത്തത്.
ഇതോടെ ഇന്നലെ മുതൽ എയർ ഇന്ത്യയുടെ സർവീസുകൾ മുടങ്ങുകയും ആയിരക്കണക്കിന് യാത്രക്കാർ പ്രതിസന്ധിയിൽ ആവുകയും ചെയ്‌തു. മിന്നൽ പണിമുടക്കിന് കാരണക്കാരായ ചില വ്യക്‌തികൾക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് മാനേജ്‌മെന്റ് അറിയിച്ചു. 285 സർവീസുകളാണ് എയർ ഇന്ത്യ ഇന്ന് നടത്തേണ്ടിയിരുന്നത്. ഇതിൽ 85 സർവീസുകൾ റദ്ദാക്കി.
മുടങ്ങിയ 20 റൂട്ടുകളിൽ എയർ ഇന്ത്യ സർവീസ് നടത്തും. മൂന്ന് മണിക്കൂറിൽ കൂടുതൽ വിമാനം വൈകിയിട്ടുണ്ടെങ്കിൽ യാത്രക്കാർക്ക് റീഫണ്ടിന് നൽകുകയോ പുതുക്കിയ തീയതിയിൽ യാത്ര ചെയ്യാനുള്ള സൗകര്യം നൽകുകയോ ചെയ്യും. പ്രശ്‌നപരിഹാരത്തിനായി മാനേജ്‍മെന്റും എയർ ഇന്ത്യ എക്‌സ്‌പ്രസ് എംപ്ളോയീസ് യൂണിയനുമായി ഇന്ന് ലേബർ വകുപ്പ് ചർച്ച നടത്തുന്നുണ്ട്.
സമരം ചെയ്യുന്ന മുഴുവൻ പേർക്കും ബുധനാഴ്‌ച തന്നെ പിരിച്ചുവിടൽ നോട്ടീസ് നൽകിയെന്ന് വിമാനക്കമ്പനി വൃത്തങ്ങൾ അറിയിച്ചു. ഇതിൽ 25 പേരെ ഇതിനകം തന്നെ പിരിച്ചുവിട്ടെന്നും കമ്പനി അറിയിച്ചു. ഇന്നത്തെ ചർച്ചയിൽ ഈ പിരിച്ചുവിടൽ വിഷയവും ഉയർന്നേക്കും. കേരളത്തിലാണ് എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ആസ്‌ഥാനം. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്‌ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപഗ്രൂപ്പാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ്. ഇതിലെ സീനിയർ ക്യാബിൻ ക്രൂ അംഗങ്ങളിൽ ഭൂരിഭാഗവും മലയാളികളാണ്.
Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി