ന്യൂഡെൽഹി: രാജ്യാന്തര റൂട്ടുകളിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് നിയന്ത്രണം. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിമാന ഇന്ധനത്തിനുള്ള നിരക്ക് കുതിച്ചുയർന്നതും ചില മേഖലകളിലെ വ്യോമപാതാ നിയന്ത്രണങ്ങളും മൂലമാണ് കമ്പനി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
ഡെൽഹി- ഷിക്കാഗോ, മുംബൈ- ന്യൂയോർക്ക്, ഡെൽഹി- ഷാങ്ഹായ്, ചെന്നൈ- സിംഗപ്പൂർ, മുംബൈ-ധാക്ക, ഡെൽഹി- മാലി എന്നീ റൂട്ടുകളിലാണ് താൽക്കാലികമായി സർവീസ് നിർത്തിവെക്കുന്നത്. നിലവിലുള്ള പ്രതിസന്ധികളെ അതിജീവിച്ച് ഉപഭോക്താക്കൾക്ക് തടസമില്ലാതെ യാത്രാനുഭവം നൽകാൻ പ്രതിജ്ഞാബദ്ധമാണെന്നും എയർ ഇന്ത്യ അറിയിച്ചു.
അതേസമയം, എല്ലാ ദിവസവും 12,000ലധികം രാജ്യാന്തര വിമാന സർവീസുകൾ തുടർന്നും നടത്തുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിവാരം 33 വിമാനങ്ങളുമായി നോർത്ത് അമേരിക്കയിലേക്കുള്ള സർവീസുകൾ തുടരും. യൂറോപ്പിലേക്ക് ആഴ്ചയിൽ 47 സർവീസുകളും ബ്രിട്ടനിലേക്ക് ആഴ്ചയിൽ 57 സർവീസുകളും നടത്തും.
ഓസ്ട്രേലിയയിലേക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം എട്ടായിരിക്കും. തെക്കുകിഴക്കൻ ഏഷ്യ, സാർക്ക് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ 158 വിമാനങ്ങളുടെ സർവീസുകളും ഉണ്ട്. ആഫ്രിക്കൻ രാജ്യമായ മൗറീഷ്യസിലേക്ക് പ്രതിവാരം ഏഴ് വിമാനങ്ങളും എയർ ഇന്ത്യയുടെ ഷെഡ്യൂളിൽ ഉൾപ്പെടുന്നു.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു




































