മോസ്‌കോ: ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി ചെയ്യാൻ ആരംഭിച്ച് റഷ്യ. യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെ തുടർന്നുണ്ടായ ആഭ്യന്തര ഇന്ധനക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് റഷ്യയുടെ നടപടി. റഷ്യയിലുടനീളം ഇന്ധനക്ഷാമം അതിരൂക്ഷമാണ്. ഇതേത്തുടർന്ന് ഭക്ഷ്യവസ്‌തുക്കൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്.
ഊർജ പശ്‌ചാത്തല സൗകര്യങ്ങൾക്കും എണ്ണ ശുദ്ധീകരണ ശാലകൾക്കും നേരെ യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളാണ് അവരുടെ പ്രതിസന്ധിക്ക് കാരണം. ഇന്ത്യ ഇതിനകം തന്നെ കുറഞ്ഞത് 60,000 മെട്രിക് ടൺ റഷ്യയിലേക്ക് അയച്ചുകഴിഞ്ഞു. രണ്ട് കപ്പലുകളിലായാണ് ഈ ഇന്ധനം കൈമാറിയത്.
കൂടാതെ, ഇന്ത്യൻ നിരക്കുകൾക്ക് അനുസൃതമായി ഇന്ധന ഇറക്കുമതിക്ക് സബ്‌സിഡി നൽകുന്നതിനായി റഷ്യ അവരുടെ നികുതി നിയമങ്ങളിൽ ഭേദഗതി വരുത്തിയതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയെ കൂടാതെ അയൽരാജ്യമായ ബെലാറസിൽ നിന്നുള്ളതും ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ നിന്ന് പ്രതിമാസം 400,000 ടൺ പെട്രോൾ ഇറക്കുമതി ചെയ്യാനാണ് റഷ്യ ലക്ഷ്യമിടുന്നത്.
വേനൽക്കാലത്ത് റഷ്യയിലെ പെട്രോൾ ഉപഭോഗം വളരെ കൂടുതലാണ്. റഷ്യയിലേക്ക് ശുദ്ധീകരിച്ച പെട്രോൾ കയറ്റുമതി ചെയ്യുന്നതിനൊപ്പം തന്നെ, ഇന്ത്യ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി റെക്കോർഡ് അളവിലേക്ക് വർധിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ജൂൺ മാസത്തിൽ പ്രതിദിനം ഏകദേശം 2.70 ദശലക്ഷം ബാരൽ റഷ്യൻ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്‌തത്.
ജൂൺ മാസത്തിൽ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പകുതിയിലധികവും റഷ്യയിൽ നിന്നാണ്. മേയ് മാസത്തിൽ അത് 36.5 ശതമാനമായിരുന്നു. ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്നുണ്ടായ വിതരണ തടസങ്ങൾ കുറയ്‌ക്കാൻ ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണയെ കൂടുതൽ ആശ്രയിച്ചിരുന്നു. ഇതാണ് ഈ വർധനയ്‌ക്ക് കാരണമായത്.
Most Read| ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കെസിഎ; ഇനി ആവർത്തിച്ചാൽ കർശന നടപടി




































