വാഷിങ്ടൻ: റഷ്യയുടെ യുക്രൈൻ അധിനിവേശനത്തിനുള്ള സാമ്പത്തിക സ്രോതസ് തടയുകയെന്ന ലക്ഷ്യത്തോടെ പുതിയ താരിഫ് ബില്ലിന് അംഗീകാരം നൽകി യുഎസ് സെനറ്റ്. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്കുമേൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ യുഎസ് പ്രസിഡണ്ടിന് അധികാരം നൽകുന്ന നിർണായക ഉപരോധ ബില്ലിനാണ് സെനറ്റ് അംഗീകാരം നൽകിയത്.
‘ലിൻഡ്‌സി ഒ. ഗ്രഹാം സാങ്‌ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്‌ട് 2026‘ ബിൽ 11നെതിരെ 86 വോട്ടുകൾക്കാണ് പാസായത്. റഷ്യൻ എണ്ണയും വാതകവും വൻതോതിൽ വാങ്ങുന്ന ഇന്ത്യ, ചൈന, അസർബൈജാൻ, ഹംഗറി, സ്ളോവാക്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം വരെ താരിഫ് ചുമത്താൻ പ്രസിഡണ്ടിന് അംഗീകാരം നൽകുന്നതാണ് ബിൽ.
ബിൽ ഇനി യുഎസ് പ്രതിനിധി സഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും. ഈമാസം 31ന് സഭ ചേരുമ്പോഴാണ് ഇത് പരിഗണിക്കുക. ചൈന കഴിഞ്ഞാൽ റഷ്യൻ ക്രൂഡ് ഓയിൽ ഏറ്റവും വലിയ ഉപഭോക്‌താക്കളാണ് ഇന്ത്യ. പുതിയ ബിൽ നിയമമായാൽ അമേരിക്കയിലേക്കുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയെ അത് ഗുരുതരമായി ബാധിക്കും.
റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് 2025 ഓഗസ്‌റ്റിൽ അമേരിക്ക ചുമത്തിയ അധിക താരിഫ് ഉൾപ്പടെ നിലവിലെ തന്നെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ തീരുവ നിലനിൽക്കുന്നുണ്ട്. രാജ്യത്തിന്റെ ഊർജ സുരക്ഷയും ദേശീയ താൽപര്യവും മുൻനിർത്തിയാണ് കുറഞ്ഞ നിരക്കിൽ റഷ്യൻ എണ്ണ വാങ്ങുന്നതെന്നാണ് ഇന്ത്യയുടെ വിശദീകരണം.
Most Read| രഹസ്യ വിവരങ്ങൾ ചോർത്തി; വ്യോമസേന വിങ് കമാൻഡർ അറസ്‌റ്റിൽ




































