തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാനക്കേസിൽ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവ്. ജെസ്‌നയുടെ പിതാവ് ജയിംസ് ജോസഫ് നൽകിയ ഹരജിയിലാണ് തിരുവനന്തപുരം ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ വിധി. സിബിഐ അന്വേഷണം തൃപ്‌തികരമല്ലെന്നും ശരിയായ ദിശയിൽ അന്വേഷണം നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജെസ്‌നയുടെ പിതാവ് ഹരജി സമർപ്പിച്ചത്.
ജെസ്‌ന തിരോധാനക്കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോർട് സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു. ജെസ്‌നയെ കണ്ടെത്താനായില്ലെന്നും, എന്ത് സംഭവിച്ചു എന്നതിന് തെളിവില്ലെന്നുമാണ് സിബിഐയുടെ വിശദീകരണം. ജെസ്‌ന മരിച്ചുവെന്ന് സ്‌ഥാപിക്കാൻ കഴിയുന്ന തെളിവുകളും ലഭിച്ചിട്ടില്ല. നിർണായക വിവരങ്ങൾ ലഭിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും, കൂടുതൽ തെളിവുകൾ ലഭിക്കുമ്പോൾ തുടർ അന്വേഷണം നടത്താമെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.
ഇതിനെതിരെയാണ് ജെസ്‌നയുടെ പിതാവ് ഹരജി സമർപ്പിച്ചത്. വീട്ടിൽ നിന്ന് കണ്ടെടുത്ത രക്‌തം പുരണ്ട വസ്‌ത്രം സിബിഐ പരിശോധിച്ചില്ലെന്നാണ് ഹരജിക്കാരന്റെ പ്രധാന ആരോപണം. സിബിഐ റിപ്പോർട് തള്ളി തുടരന്വേഷണം നടത്തണമെന്നും കുടുംബത്തിന് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു. മുദ്രവെച്ച കവറിൽ ചില തെളിവുകളും ഹാജരാക്കി.
ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ തെളിവുകൾ ഉണ്ടെന്നും ആറുമാസം കൂടി സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ജെസ്‌നയുടെ പിതാവ് ആവശ്യപ്പെട്ടത്. പുതിയ തെളിവുകൾ ഉണ്ടെങ്കിൽ തുടരന്വേഷണത്തിന് തയ്യാറാണെന്നായിരുന്നു സിബിഐ നിലപാട്. ജെസ്‌നയുടെ പിതാവ് ഹാജരാക്കിയ തെളിവുകൾ പരിശോധിച്ച ശേഷമാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി ആയിരുന്ന ജെസ്‌ന മരിയ ജെയിംസിനെ കാണാതാകുന്നത്. ഇതിന് പിന്നാലെ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും ജെസ്‌ന എവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 2021 ഫെബ്രുവരിയിലാണ് സിബിഐ കേസ് ഏറ്റെടുത്തത്.
Most Read| വിഷ്‌ണുപ്രിയ വധക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി- ശിക്ഷാവിധി 13ന്