കണ്ണൂർ: വിഷ്‌ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശേരി അഡീഷണൽ ജില്ലാ കോടതി ഒന്നാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിയുടെ ശിക്ഷ ഈ മാസം 13ന് വിധിക്കും. പ്രണയാഭ്യർഥന നിരസിച്ചതിന് പ്രതി ശ്യാംജിത്ത് വീട്ടിൽ കയറി വിഷ്‌ണുപ്രിയയെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
2022 ഒക്‌ടോബർ 22ന് പാനൂരിലെ വള്ള്യായിലാണ് സംഭവം. വിഷ്‌ണുപ്രിയ ആൺസുഹൃത്തുമായി വീഡിയോ കോൾ ചെയ്യുന്ന സമയത്തായിരുന്നു പ്രതി ആയുധങ്ങളുമായി വീട്ടിലേക്ക് എത്തിയത്. ശ്യാംജിത്ത് വിഷ്‌ണുപ്രിയയുടെ വീട്ടിലേക്ക് കയറി വന്നത് ഈ വീഡിയോ കോളിൽ പതിഞ്ഞിരുന്നു. ഈ 13 സെക്കൻഡ് ദൃശ്യമാണ് കേസിൽ നിർണായക തെളിവായത്. പ്രതി ചുറ്റികയും മറ്റു ആയുധങ്ങളും വാങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
2023 സെപ്‌തംബർ 21നാണ് കേസിലെ വിചാരണ തുടങ്ങിയത്. കേസിൽ 73 സാക്ഷികളാണ് ഉള്ളത്. അടുത്ത ബന്ധുവിന്റെ മരണാന്തര ചടങ്ങുകൾക്ക് വേണ്ടി വീട്ടിലുള്ളവരെല്ലാം പോയ സമയത്ത് വിഷ്‌ണുപ്രിയ തനിച്ചായിരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. ബന്ധുവീട്ടിലായിരുന്ന വിഷ്‌ണുപ്രിയ രാവിലെ വസ്‌ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.
ഏറെനേരം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് രക്‌തത്തിൽ കുളിച്ചുകിടക്കുന്ന മകളെ ആദ്യം കണ്ടത്. വൈകാതെ മരണവും സംഭവിച്ചു. യുവതി പ്രണയത്തിൽ നിന്ന് പിൻമാറിയതിലുള്ള പകയാണ് കൊലപാതക കാരണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു. യാതൊരു കൂസലും കൂടാതെയാണ് പ്രതി പോലീസിനോട് പെരുമാറിയതും കുറ്റസമ്മതം നടത്തിയതും. ഇതും പ്രതിയുടെ മനുഷ്യ മനസുമരവിക്കുന്ന പകയുടെ ആഴമാണ് കാണിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ വിശദീകരിച്ചിരുന്നു.
Most Read| പൊതുസ്‌ഥലത്തെ യുഎസ്ബി ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പ്