ന്യൂഡെൽഹി: ആയിരക്കണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കി, മുന്നറിയിപ്പില്ലാതെ സമരം ചെയ്‌ത എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാരെ പിരിച്ചുവിട്ടു. മെഡിക്കൽ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി.
ജീവനക്കാരുടെ സമരത്തെ തുടർന്ന് 90ലധികം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. അപ്രതീക്ഷിത അവധിയെടുത്തത് ബോധപൂർവമാണെന്നാണ് മാനേജ്‍മെന്റിന്റെ വിശദീകരണം. ക്യാബിൻ ക്രൂ അംഗത്തിന് നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. ജൂനിയർ ക്രൂ ജീവനക്കാരും അവധിയിലാണ്.
കേരള സെക്‌ടറിൽ ആറുജീവനക്കാർക്കാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. ന്യായമായ കാരണമില്ലാതെയാണ് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും നൂറിലധികം പേരുടെ മെഡിക്കൽ ലീവിന് പിന്നിൽ കൂട്ടായ തീരുമാനം ഉണ്ടെന്നും പിരിച്ചുവിടൽ നോട്ടീസിൽ കമ്പനി ചൂണ്ടിക്കാട്ടുന്നു. അതിനിടെ, എയർ ഇന്ത്യ ജീവനക്കാരുമായുള്ള തർക്കത്തിൽ മാനേജ്‌മെന്റിനെ ലേബർ കമ്മീഷണർ രൂക്ഷമായി വിമർശിച്ചതിന്റെ വിശദാംശങ്ങൾ പുറത്തുവന്നു.
തൊഴിൽ നിയമത്തിന്റെ ലംഘനം നടന്നുവെന്നാണ് ഡെൽഹി റീജിയണൽ ലേബർ കമ്മീഷണറുടെ വിമർശനം. ജീവനക്കാരുടെ പരാതികൾ യാഥാർഥ്യമാണെന്നും നിയമലംഘനം നടന്നെന്നും കമ്മീഷൻ വ്യക്‌തമാക്കി. അനുരഞ്‌ജന ചർച്ചകൾക്ക് ഉത്തരവാദിത്തപ്പെട്ട ആരെയും നിയോഗിച്ചില്ലെന്നും ഡെൽഹി റീജിയണൽ ലേബർ കമ്മീഷണർ എയർ ഇന്ത്യ ചെയർമാന് അയച്ച ഇ-മെയിൽ സന്ദേശത്തിൽ വ്യക്‌തമാക്കുന്നു.
Most Read| കെപിസിസി അധ്യക്ഷനായി കെ സുധാകരൻ വീണ്ടും ചുമതലയേറ്റു