മലപ്പുറം: ജില്ലയിലെ നിലമ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് (വൈറൽ ഹെപ്പറ്റൈറ്റിസ്) ഒരുമരണം കൂടി റിപ്പോർട് ചെയ്‌തു. മലപ്പുറം എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 35-കാരനാണ് ചികിൽസയിലിരിക്കെ മരിച്ചത്. ഇതോടെ ജില്ലയിൽ ഒരുമാസത്തിനിടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
പോത്തുകല്ല് പുളിക്കത്തറയിൽ മാത്യു എബ്രഹാം (60), ഉപ്പട സ്വദേശി പുത്തൻവാരിയത്ത് സുജിത്ത് (47) എന്നിവരാണ് ആദ്യം മരിച്ച രണ്ടുപേർ. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ കൂടുതലായും റിപ്പോർട് ചെയ്യുന്നത്. ഈ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്.
പോത്തുകല്ലും എടക്കരയിലും കൂൾബാറുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനത്തിന് മൂന്നാഴ്‌ച നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കുടിവെള്ളത്തിൽ അതീവ ശ്രദ്ധ പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ശുദ്ധമായ കുടിവെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് ഡിഎംഒ ആർ രേണുക നിർദ്ദേശം നൽകി.
പോത്തുകല്ലിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 30ഓളം പേരാണ് മഞ്ഞപ്പിത്തം ബാധിച്ചു ചികിൽസ തേടിയത്. ഫെബ്രുവരി ഒന്ന് മുതൽ ഇന്നലെ വരെ 206 പേർക്കാണ് മഞ്ഞപ്പിത്തം സ്‌ഥിരീകരിച്ചത്. പഞ്ചായത്തുതല ഇന്റർ കോ-ഓർഡിനേറ്റ് മീറ്റിങ് ചേർന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. രോഗലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ ഒറ്റമൂലി ചികിൽസ തേടുന്നതിന് പകരം ഡോക്‌ടർമാരെ സമീപിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
Most Read| മൂന്നുവയസിന് മുൻപേ അന്തർദേശീയ അവാർഡുകൾ കരസ്‌ഥമാക്കി അഹദ് അയാൻ