കോഴിക്കോട്: 2 വയസും 10 മാസവും പ്രായമുള്ള അഹദ് അയാൻ ഓർമശക്‌തിക്കും തിരിച്ചറിവിനും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡും കരസ്‌ഥമാക്കി. ഇപ്പോൾ ഷാർജയിലുള്ള ഈ കുരുന്നു പ്രതിഭ കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശികളുടെ മകനാണ്.
15 വിഭാഗങ്ങളിലായി വൈവിധ്യമാർന്ന 275 ഇനങ്ങൾ വേഗത്തിൽ തിരിച്ചറിയാനുള്ള അഹദ് അയാന്റെ കഴിവാണ് അംഗീകാരത്തിന് കാരണമായത്. ഇന്ത്യൻ പ്രധാനമന്ത്രിമാരും അന്താരാഷ്‌ട്ര പതാകകളും മുതൽ വിവിധ രാജ്യങ്ങളുടെ പതാകകൾ, രൂപങ്ങൾ, ശാസ്‌ത്രീയ നാമങ്ങൾ,മൃഗങ്ങൾ, ശരീര അവയവങ്ങൾ വരെ ഈ കൊച്ചു മിടുക്കൻ വിസ്‍മയിപ്പിക്കുന്ന വേഗതയിലും കൃത്യതയിലും ഓർമ്മിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നു.
ഈ കൊച്ചുമിടുക്കന്റെ അസാധാരണമായ വൈജ്‌ഞാനിക കഴിവുകൾ പ്രായത്തിനെ മറികടക്കുന്ന പ്രതിഭാസമായി വിലയിരുത്തിയാണ് റെക്കോർഡ് വിധികർത്താക്കൾ അവാർഡിനായി കുട്ടിയെ പരിഗണിച്ചത്. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയതിന് ശേഷമാണ് അഹദ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ മാനദണ്ഡങ്ങൾ പാലിച്ചുള്ള സ്‌ക്രീനിങ്ങിന് വിധേയമായത്.
ഈ വെല്ലുവിളിയിലും കുട്ടി മിടുക്കോടെ വിജയം കരസ്‌ഥമാക്കി. അബുദാബി ഇസ്‌ലാമിക് ബാങ്കിന്റെ ദുബായ് ശാഖയിൽ ജോലി ചെയ്യുന്ന റുനീഷിന്റെയും പങ്കാളി സുഹൈല റുനീഷിന്റെയും മകൻ അഹദ് തന്റെ കുടുംബത്തിന് മാത്രമല്ല, സ്വന്തം നാടിനും അഭിമാനമാണ് സമ്മാനിച്ചത്.
കുട്ടികളിൽ അന്തർലീനമായ കിടക്കുന്ന അവിശ്വസനീയമായ സാധ്യതകളെ മാതാപിതാക്കൾ പരിപോഷിപ്പിച്ചതാണ് കുട്ടിയുടെ ഈ കഴിവുകൾക്ക് ആധാരമായതെന്ന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് അധികൃതർ പറഞ്ഞു. കുടുംബങ്ങളിൽ നിന്നും കമ്മ്യൂണിറ്റികളിൽ നിന്നുമുള്ള പിന്തുണയുണ്ടങ്കിൽ കുട്ടികൾക്ക് അൽഭുതങ്ങളുടെ ഉജ്‌ജ്വലമായ ഉദാഹരണമായി മാറാൻ കഴിയുമെന്നതിന് ഉദാഹരണമാണ് അഹദ് അയാനെന്നും അധികൃതർ കൂട്ടിച്ചേർത്തു.
MOST READ | കൈകളില്ലാത്ത ജിലുമോൾ ഡ്രൈവ് ചെയ്യുന്നത് കാലുകൾ കൊണ്ട്; ഇപ്പോൾ ലൈസൻസുമായി