പാലക്കാട്: കൈകളില്ലെങ്കിലും കാലുകൾ ഉപയോഗിച്ച് ചരിത്രത്തിലേക്ക് വണ്ടിയോടിച്ചു കയറുകയാണ് ഇടുക്കിക്കാരിയായ ജിലുമോൾ. കാലുകൾ ഉപയോഗിച്ച് ഡ്രൈവിങ് നടത്തുന്ന ജിലുമോൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ലൈസൻസ് കൈമാറി. ആറ് വർഷത്തെ പോരാട്ടത്തിനൊടുവിൽ, സംസ്‌ഥാന ഭിന്നശേഷി കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് ജിലുമോൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചത്.
ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളിൽ, ഇങ്ങനെ ലൈസൻസ് ലഭിക്കുന്ന ആദ്യ വനിതയാണ് ജിലുമോൾ. തൊടുപുഴ കരിമണ്ണൂർ നെല്ലാനിക്കാട്ട് എൻവി തോമസ്- അന്നക്കുട്ടി ദമ്പതികളുടെ രണ്ടു പെൺമക്കളിൽ ഇളയവളായ ജിലുമോൾ ഇരുകൈകളും ഇല്ലാതെയാണ് ജനിച്ചത്. എന്നാൽ, ഇതൊരു കുറവായി ജിലുമോൾ കണ്ടിരുന്നില്ല. സ്വപ്‌നങ്ങൾക്ക് മുന്നിൽ കൈകൾ ഇല്ലാത്തത് അവൾക്കൊരു തടസമായും തോന്നിയിരുന്നില്ല.
എറണാകുളം വടുതലയിലെ മരിയ ഡ്രൈവിങ് സ്‌കൂളിലെ ജോപ്പനിൽ നിന്നാണ് ജിലുമോൾ ഡ്രൈവിങ് പഠിച്ചത്. എന്നാൽ, ലൈസൻസിനായി തൊടുപുഴ ആർടിഒ ഓഫീസിലെത്തിയപ്പോൾ ജിലുമോളെ തിരിച്ചയച്ചു. ഹൈക്കോടതിയെ സമീപിച്ചപ്പോൾ അപേക്ഷ സ്വീകരിക്കാൻ മോട്ടോർ വാഹനവകുപ്പിന് നിർദ്ദേശം നൽകി. എന്നാൽ, കാറിൽ രൂപമാറ്റം നടത്തിയ ശേഷം വരാൻ മോട്ടോർ വാഹനവകുപ്പ് ആവശ്യപ്പെട്ടു.
രൂപമാറ്റം വരുത്തിയ കാറിൽ കാലുകൾ ഉപയോഗിച്ച് വാഹനം നിയന്ത്രിച്ചു. എന്നാൽ, വീണ്ടും മടക്കി അയച്ചപ്പോഴാണ് സംസ്‌ഥാന ഭിന്നശേഷി കമ്മീഷനെ സമീപിച്ചത്. ഒടുവിൽ സംസ്‌ഥാന ഭിന്നശേഷി കമ്മീഷൻ ഇടപെട്ടാണ് ജിലുമോളുടെ സ്വപ്‌നം യാഥാർഥ്യമാക്കിയത്. മാരുതി കാറിൽ കാലുകൾ മാത്രം ഉപയോഗിച്ച് ഡ്രൈവ് ചെയ്യാൻ കഴിയുന്നവിധം ആവശ്യമായ വോയിസ് കൺട്രോൾ സംവിധാനം ഉൾപ്പടെ സജ്‌ജമാക്കി.
നവകേരള സദസിന്റെ ഭാഗമായി ഇന്ന് പാലക്കാട് രാമനാഥപുരം ക്ളബ് 6 കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജിലുമോൾക്ക് ലൈസൻസ് കൈമാറി. ഒന്നും അസാധ്യമല്ലെന്ന് തിരിച്ചറിയണമെന്നും കൈകളില്ലെങ്കിലും എനിക്ക് കരുത്തായി കാലുകളുണ്ടെന്നും ലൈസൻസ് ഏറ്റുവാങ്ങിയ ശേഷം ജിലുമോൾ പറഞ്ഞു.
Tech| അക്കൗണ്ടുകൾ പൂട്ടാൻ ഗൂഗിൾ പണി തുടങ്ങി!