ന്യൂയോർക്ക്: സമൂഹ മാദ്ധ്യമങ്ങളായ ഇൻസ്‌റ്റഗ്രാം, ഫേസ്ബുക്ക്, വാട്‍സ്ആപ്പ് എന്നിവ പണിമുടക്കിയതോടെ ഉടമയായ മാർക്ക് സക്കർബർഗിന് നഷ്‌ടമായത് 7 ബില്യൻ ഡോളർ (52,246 കോടി രൂപയിലധികം). മൂന്ന് ആപ്പുകളും 6 മണിക്കൂറോളമാണ് പണിമുടക്കിയത്. ബ്ളൂംബെർഗ് ആണ് ഈ വാർത്ത റിപ്പോർട് ചെയ്‌തത്.
ഫേസ്ബുക്കിന്റെയും സഹ കമ്പനികളുടെയും സേവനം തടസപ്പെട്ടതോടെ ഇവയുടെ ഓഹരിവില 4.9 ശതമാനമായി കുറഞ്ഞിരുന്നു. ഇത്ര ഭീമമായ നഷ്‌ടമുണ്ടായതോടെ ശതകോടീശ്വരൻമാരുടെ പട്ടികയിലും സക്കർബർഗ് പിന്നിലേക്കിറങ്ങി. നിലവിൽ ബിൽ ഗേറ്റ്സിന് പിറകിൽ അഞ്ചാം സ്‌ഥാനത്താണ് സക്കർബെർഗ്.
ടെസ്‌ല, സ്‌പേസ് എക്‌സ് ഉടമ ഇലോൺ മസ്‌ക്, ആമസോൺ ഉടമ ജെഫ് ബെസോസ് എന്നിവരാണ് ആദ്യ രണ്ട് സ്‌ഥാനങ്ങളിൽ. ഫ്രഞ്ച് വ്യവസായി ബെർനാൾഡ് അർനോൾട്ട് മൂന്നാം സ്‌ഥാനത്ത് നിൽക്കുകയാണ്.
മണിക്കൂറുകൾ നീണ്ട സേവന തടസത്തിന് ശേഷമാണ് ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം, വാട്‍സ്ആപ്പ് എന്നിവ തിരിച്ചെത്തിയത്. ചില സാങ്കേതിക കാരണങ്ങളാലാണ് പ്രവർത്തന തടസം നേരിട്ടതെന്ന് ഫേസ്ബുക്ക് ട്വീറ്റ് ചെയ്‌തു. ഫേസ്ബുക്ക് സിഇഒ മാർക് സക്കർബെർഗും സേവനങ്ങൾ തടസപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി.
തിങ്കളാഴ്‌ച രാത്രി ഒൻപത് മണിയോടെയാണ് ഫേസ്ബുക്കിന്റെയും ഇൻസ്‌റ്റഗ്രാമിന്റെയും വാട്‍സ്ആപ്പിന്റെയും സേവനം താൽക്കാലികമായി പണിമുടക്കിയത്. ഇതിന് പിന്നാലെ നിരവധി ഉപഭോക്‌താക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. ഇന്ന് പുലർച്ചയോടെയാണ് ഇവ ഭാഗികമായി പുനഃസ്‌ഥാപിക്കാൻ കഴിഞ്ഞത്.
Read Also: മോൻസനെതിരെ കൂടുതൽ കണ്ടെത്തലുകൾ; 4 വർഷത്തിനിടെ തട്ടിയെടുത്തത് 25 കോടി