ലക്‌നൗ: മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ജയിലിലടച്ചിട്ട് ഒരു വർഷം പിന്നിടുകയാണ്. ഉത്തർപ്രദേശിലെ ഹത്രസിൽ ദളിത് പെണ്കുട്ടി കൊല്ലപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ സിദ്ദീഖ് കാപ്പനെ യുപി പൊലീസ് പോപുലർ ഫ്രണ്ട് ബന്ധമാരോപിച്ച് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
കാപ്പനെതിരെ യുഎപിഎ ചുമത്തിയ പോലീസ് കഴിഞ്ഞ ദിവസമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ഉത്തരവാദപ്പെട്ട മാദ്ധ്യമ പ്രവര്‍ത്തകനെപ്പോലെ ആയിരുന്നില്ല സിദ്ദീഖ് കാപ്പൻ പെരുമാറിയത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
കാപ്പന്‍ മലയാളത്തില്‍ എഴുതിയ 36 ലേഖനങ്ങളിലെ പ്രസക്‌തഭാഗങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ്, പൗരത്വ നിയമ ഭേദഗതി, ഡെല്‍ഹി കലാപം, അയോധ്യയിലെ രാമക്ഷേത്രം എന്നിവയെ സംബന്ധിച്ച ലേഖനങ്ങളുടെ ഭാഗങ്ങളാണ് ഉൾപ്പെടുത്തിയത്.
പലതവണ കാപ്പൻ ജാമ്യം തേടി കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. ഈയടുത്താണ് അദ്ദേഹത്തിന്റെ മാതാവ് മരണപ്പെട്ടത്. മഥുര ജയിലിൽ കഴിയുന്ന സിദ്ദീഖ് കാപ്പന് ചികിൽസ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യ നേരത്തെ രംഗത്ത് വന്നിരുന്നു.
Read Also: മകൻ അറസ്‌റ്റിലായതിന് പിതാവിനെ ക്രൂശിക്കുന്നത് എന്തിന്? തരൂർ