ന്യൂഡെൽഹി: 27 മാസം നീണ്ട ജയിൽ വാസത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായി. അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു ഒരു മാസത്തിന് ശേഷമാണ് കാപ്പന് ജയിൽ മോചനം ലഭിച്ചിരിക്കുന്നത്. ലഖ്‌നൗ ജയിലിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ തന്റെ മോചനത്തിന് വേണ്ടി പ്രവർത്തിച്ച പൊതുസമൂഹത്തോടും മാദ്ധ്യമപ്രവർത്തകരോടും നന്ദി അറിയിച്ചു.
‘പല സഹോദരൻമാരും കള്ളക്കേസിൽ കുടുങ്ങി രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്നുണ്ട്. നീതി ലഭിക്കാത്ത കാലം വരെയും, നീതി പൂർണമായി നടപ്പിലായെന്ന് പറയാൻ കഴിയില്ല. തനിക്കൊപ്പം ജയിലിലായവർക്ക് ഇപ്പോഴും പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. ആ നിലയിൽ നീതി നടപ്പായെന്ന് പറയാനാകില്ല. റിപ്പോർട്ടിംഗിന് വേണ്ടി പോയ സമയത്താണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. മറ്റൊന്നും ചെയ്‌തിട്ടില്ല. ബാഗിൽ നോട്ട്പാഡും രണ്ടു പേനയുമായിരുന്നു ഉണ്ടായിരുന്നത്. മറ്റൊന്നും ബാഗിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടില്ലെന്നും’ സിദ്ദീഖ് കാപ്പൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ലഖ്‌നൗ ജയിലിൽ നിന്ന് പുറത്തിറങ്ങിയ കാപ്പൻ ഇനി ഡെൽഹിയിലേക്ക് പോകും. അതിന് ശേഷം ആറാഴ്‌ചക്ക് ശേഷമാകും കേരളത്തിലേക്ക് മടങ്ങുക. രണ്ടു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് മാദ്ധ്യമ പ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ ഡെൽഹി ഘടകം മുൻ സെക്രട്ടറിയുമായിരുന്ന സിദ്ദീഖ് കാപ്പന് കോടതി ജാമ്യം അനുവദിച്ചത്. 2020 ഒക്‌ടോബർ അഞ്ചിനാണ് ഉത്തർപ്രദേശ് പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്‌റ്റ് ചെയ്‌തത്. ഹത്രസിൽ ദലിത് പെൺകുട്ടിയുടെ പീഡന കൊലപാതകം റിപ്പോർട്ട് ചെയ്യാനുള്ള യാത്രക്കിടെയായിരുന്നു അറസ്‌റ്റ്.
Most Read: പോപുലര്‍ ഫ്രണ്ട് ജപ്‌തി; ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും