ന്യൂഡെൽഹി: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ നാളെ ജയിൽ മോചിതനാകും. റിലീസിന് ഓർഡർ ലഖ്‌നൗ ജില്ലാ കോടതി ജയിലിലേക്ക് അയച്ചു. കഴിഞ്ഞ മാസം ജാമ്യം ലഭിച്ചെങ്കിലും ജാമ്യ വ്യവസ്‌ഥകളിലെ നടപടിക്രമങ്ങൾ വൈകിയതിനെ തുടർന്നാണ് ജയിൽമോചനം വൈകിയത്. യുഎപിഎ കേസിൽ സുപ്രീം കോടതിയും, ഇഡി രജിസ്‌റ്റർ ചെയ്‌ത കേസിൽ അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് സിദ്ദിഖ് കാപ്പന് മോചനം സാധ്യമായത്.
രണ്ടു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് മാദ്ധ്യമ പ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ ഡെൽഹി ഘടകം മുൻ സെക്രട്ടറിയുമായിരുന്ന സിദ്ദീഖ് കാപ്പന് കോടതി ജാമ്യം അനുവദിച്ചത്. 2020 ഒക്‌ടോബർ അഞ്ചിനാണ് ഉത്തർപ്രദേശ് പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്‌റ്റ് ചെയ്‌തത്. ഹത്രസിൽ ദലിത് പെൺകുട്ടിയുടെ പീഡന കൊലപാതകം റിപ്പോർട്ട് ചെയ്യാനുള്ള യാത്രക്കിടെയായിരുന്നു അറസ്‌റ്റ്.
യുഎപിഎ കേസിൽ നിയമപ്രകാരം യുപി പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസും, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കള്ളപ്പണ നിരോധന നിയമപ്രകാരം എടുത്ത കേസുമാണ് സിദ്ദിഖ് കാപ്പന്റെ പേരിലുണ്ടായിരുന്നത്. യുഎപിഎ കേസിൽ സുപ്രീം കോടതി നേരത്തെ ജാമ്യം നൽകിയെങ്കിലും ഇഡി കേസിൽ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് ജയിൽ മോചിതനാകാൻ ആയില്ല. ആ കേസിൽ കഴിഞ്ഞ മാസം അലഹബാദ് കോടതി ജാമ്യം നൽകിയതോടെയാണ് സിദ്ദിഖ് കാപ്പന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്.
ഹത്രസിൽ ദലിത് പെൺകുട്ടിയുടെ പീഡന കൊലപാതകം റിപ്പോർട്ട് ചെയ്യാനുള്ള യാത്രക്കിടെയായിരുന്നു കാപ്പൻ അടക്കം നാല് പേരെ യുപി പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഹത്രസ് സംഭവത്തിന്റെ മറവിൽ യുപിയിൽ കലാപം സൃഷ്‌ടിക്കാനാണ് കാപ്പൻ ഉൾപ്പെട്ട സംഘം എത്തിയതെന്ന് ആരോപിച്ചായിരുന്നു നടപടി.
പിന്നീട് രാജ്യദ്രോഹം, തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ, ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് എന്നിവയുടെ ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തുകയായിരുന്നു. കേസിൽ 4000 ത്തോളം പേജുള്ള കുറ്റപത്രമായിരുന്നു പോലീസ് സമർപ്പിച്ചത്. കീഴ്‌ക്കോടതികൾ ആവർത്തിച്ച് ജാമ്യം നിഷേധിച്ചതിനെ തുടർന്ന് 2020 ഒക്‌ടോബർ മുതൽ കാപ്പൻ ജയിലിൽ കഴിയുകയായിരുന്നു.
Most Read: വമ്പൻ പ്രഖ്യാപനങ്ങൾ; ഏഴ് മുൻഗണനാ വിഷയങ്ങളിൽ ശ്രദ്ധയൂന്നി കേന്ദ്ര ബജറ്റ്