ഷാർജ: സാമൂഹിക മാദ്ധ്യമമായ ടിക് ടോക്കിലെ തർക്കത്തെ തുടർന്ന് ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്‌മായിൽ പൊന്നൻ ഇബ്രാഹിം കുട്ടിയാണ് (40) മരിച്ചത്. സംഭവത്തിൽ കൊല്ലം, കണ്ണൂർ സ്വദേശികളടക്കം അഞ്ച് മലയാളികളെ ഷാർജ പോലീസ് അറസ്‌റ്റ് ചെയ്‌തു.
അൽ നഹ്ദയിലെ കാർ പാർക്കിങ്ങിൽ വെച്ചാണ് മലയാളികൾ അടങ്ങിയ സംഘം ഇസ്‌മായിലിനെ മർദ്ദിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. ടിക് ടോക്കിൽ സജീവമായ ഇസ്‌മായിലും പ്രതികളും തമ്മിൽ ചില വാക്കുതർക്കങ്ങൾ ഉണ്ടാവുകയും പരസ്‌പരം വെല്ലുവിളിക്കുകയും ചെയ്‌തിരുന്നു.
ഇതിന്റെ തുടർച്ചയെന്നോണം ഇന്നലെ ഷാർജയിലെ കെട്ടിടത്തിലെ കാർ പാർക്കിങ്ങിൽ കടുത്ത വാഗ്‌വാദങ്ങൾക്കൊടുവിൽ ഇവർ പരസ്‌പരം ഏറ്റുമുട്ടുകയും അഞ്ചുപേർ ചേർന്ന് മരപ്പലകയടക്കമുള്ള വസ്‌തുക്കൾ ഉപയോഗിച്ച് ഇസ്‌മായിലിനെ മർദ്ദിക്കുകയുമായിരുന്നു എന്നാണ് വിവരം. ഇതിനിടെ ഇസ്‌മായിലിന് കുത്തേൽക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് ഷാർജ അൽ ഖാസമിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇസ്‌മായിൽ രാത്രിയോടെയാണ് മരിച്ചത്. ദുബായ് കരാമയിലെ തമിഴ്‌നാട് സ്വദേശിയുടെ ബേക്കറി- കുൽഫി കടയിലെ ജീവനക്കാരനായിരുന്നു ഇസ്‌മായിൽ. തൈവളപ്പിൽ ഇബ്രാഹിമിന്റെയും ജുബൈരിയ പൊന്നന്റെയും മകനാണ്. ഭാര്യ: നജ്‌മുന്നിസ മാട്ടൂൽ. ഒരു മകനുണ്ട്.
Most Read| ഷാനിമോൾ ഉസ്‌മാൻ നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കർ




































