തിരുവനന്തപുരം: പ്‌ളാസ്‌റ്റിക് നിരോധനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എംവി ഗോവിന്ദൻ. ജില്ലാ അടിസ്‌ഥാനത്തിൽ കൃത്യമായ പരിശോധനകൾ നടത്തുമെന്ന് മന്ത്രി പറഞ്ഞു.
പ്‌ളാസ്‌റ്റിക് നിരോധനം നിലവിൽ വന്നിട്ടും സംസ്‌ഥാനത്ത് ഇപ്പോഴും നിരോധിത പ്‌ളാസ്‌റ്റിക് ഉപയോഗിക്കുന്നുണ്ട്. ഈ പശ്‌ചാത്തലത്തിലാണ് നിരോധിത പ്‌ളാസ്‌റ്റിക്കിന്റെ ഉപയോഗം പൂർണമായും ഇല്ലാതാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്‌തമാക്കിയത്.
സംസ്‌ഥാനത്ത് 2020 ജനവരിയിലാണ് പ്‌ളാസ്‌റ്റിക് നിരോധനം പ്രാബല്യത്തിൽ വന്നത്.
എന്നാൽ നിരോധിച്ച ഉൽപന്നങ്ങളിൽപ്പെടുന്ന 300 എംഎൽ പ്‌ളാസ്‌റ്റിക് ബോട്ടിൽ ഒരു നിയന്ത്രണങ്ങളുമില്ലാതെ നാട്ടിൽ സുലഭമാണ്. ശുചിത്വ മിഷൻ നിർദ്ദേശിക്കുന്ന പരിശോധനയും പിഴയും നടപ്പാക്കിയിട്ടില്ല. പ്‌ളാസ്‌റ്റിക് ഉൽപന്നങ്ങൾക്ക് പകരം പുനഃരുപയോഗിക്കാവുന്ന വസ്‌തുക്കൾ പോൽസാഹിപ്പിക്കണമെന്നും ശുചിത്വ മിഷന്റെ നിർദ്ദേശങ്ങളിലുണ്ട്.
കൂടാതെ നിരോധനം നടപ്പാക്കാൻ തദ്ദേശ സ്‌ഥാപനങ്ങൾ നിർദ്ദേശമുണ്ടെങ്കിലും യാതൊരുവിധ പരിശോധനയും നടക്കുന്നില്ല.
സർക്കാർ നിരോധിച്ച ഉൽപന്നങ്ങൾ നികുതി ഈടാക്കി വിപണിയിൽ ലഭ്യമാണ്. 300എംഎൽ താഴെ അളവുള്ള പ്‌ളാസ്‌റ്റിക് ബോട്ടിലുകളിൽ ശീതളപാനീയങ്ങൾ സുലഭമായി ലഭിക്കുന്നു. നിരോധിത പ്‌ളാസ്‌റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ 5000 മുതൽ 50,000 രൂപ വരെ പിഴ ഈടാക്കാമെങ്കിലും പരിശോധനയും നടപടിയുമൊന്നും കാര്യക്ഷമമല്ല.
Most Read: മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു; അഷ്‌ടമുടിയിലെ മാലിന്യം നീക്കി