നദികൾ വറ്റിവരളുമ്പോൾ പുരാതന സാധനങ്ങൾ ലഭിച്ച വാർത്തകൾ നാം നിരവധി കേട്ടിട്ടുണ്ട്. എന്നാൽ, ഒരു നഗരം തന്നെ ലഭിച്ചാലോ? ഇറാഖിലെ ഏറ്റവും വലിയ ജലാശയമായ മൊസ്യൂള്‍ റിസര്‍വോയറിലാണ് ഈ അൽഭുതം സംഭവിച്ചത്. ഇക്കഴിഞ്ഞ വേനൽകാലത്ത് നദി വറ്റിവരണ്ടപ്പോൾ നഗരം ഉയർന്നുവരികയായിരുന്നു.
ആദ്യം നഗരാവശിഷ്‌ടങ്ങൾ കണ്ടപ്പോൾ തന്നെ പുരാവസ്‌തു ഗവേഷകര്‍ ഇവിടെ ഉൽഖനനം ആരംഭിച്ചു. 3400 വര്‍ഷം പഴക്കമുള്ള പുരാതന നഗരമാണ് ഇതെന്നാണ് ഇക്കാര്യം പഠിക്കുന്ന പുരാവസ്‌തു ഗവേഷകർ കരുതുന്നത്. കുര്‍ദിസ്‌താന്‍ മേഖലയിയെ കെമ്യൂണിലാണ് പുരാതനമായ ഒരു നഗരത്തിന്റെ അവശിഷ്‌ടങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. നദി വീണ്ടും നിറയുന്നതിനു മുമ്പ് ഇവിടെ അതിവേഗം ഉദ്ഖനനം നടത്തുകയായിരുന്നു ജര്‍മന്‍, കുര്‍ദിഷ് പുരാവസ്‌തു ശാസ്ത്രജ്‌ഞര്‍. വെങ്കലയുഗ കാലത്തുള്ള നഗരത്തിന്റെ അവശിഷ്‌ടമാണ് ഇതെന്നാണ് പുരാവസ്‌തു വിദഗ്‌ധരുടെ അനുമാനം. 1550 ബിസി മുതല്‍ 1350 ബിസി വരെ ഇവിടെ ഭരിച്ചിരുന്ന മിത്താനി സാമ്രാജ്യത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു പുതുതായി പുറത്തുവന്നതെന്നാണ് പുരാവസ്‌തു ശാസ്‌ത്രജ്‌ഞർക്ക് ലഭിച്ച സൂചന.
ജനുവരി ആദ്യം ഇവിടെയുള്ള വമ്പന്‍ ജലാശയം വറ്റിവരളുകയായിരുന്നു. പ്രദേശമെങ്ങും വരള്‍ച്ചയുടെ പിടിയിലായപ്പോൾ മൊസ്യൂള്‍ റിസര്‍വോയര്‍ വറ്റുകയും തുടർന്ന് നദിയില്‍നിന്നും പുരാതന നഗരം ഉയർന്ന് വരികയുമായിരുന്നു. കൊട്ടാരം, പലനിലകളുള്ള കെട്ടിടങ്ങള്‍, ഗോപുരങ്ങള്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവയുടെ അവശിഷ്‌ടങ്ങളാണ് ഇവിടെ കണ്ടത്. 100 പുരാതന കളിമണ്‍ ഫലകങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനുചുറ്റുമായി കളി മണ്ണുകൊണ്ടുള്ള ഒരു മതിലും കണ്ടെത്തി.
വടക്കന്‍ യൂഫ്രട്ടീസ്- ടൈഗ്രിസ് പ്രദേശം ഭരിച്ചിരുന്ന കാലത്താണ് ഈ നഗരം സ്‌ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. 1475 എഇയ്‌ക്കും 1275 എഇയ്‌ക്കും ഇടയിലാണ് ഈ നഗരം ഉണ്ടായിരുന്നത്. ജർമൻ, കുര്‍ദിഷ് പുരാവസ്‌തു ഗവേഷകരുടെ സംഘത്തിന് മൊസൂള്‍ റിസര്‍വോയറില്‍ എത്തിച്ചേരാന്‍ കഴിഞ്ഞതിനാലാണ് ഇത് കണ്ടെത്താനായത്.
ജര്‍മനിയിലെ ഫ്രെയിബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിൽ ഇവിടെ പഠനം ആരംഭിച്ചത്. ഇന്നത്തെ വടക്ക് കിഴക്കന്‍ സിറിയ ആസ്‌ഥാനമായി ഭരിച്ച മിത്താനി സാമ്രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്തുണ്ടായിരുന്ന ടൈഗ്രീസ് നദിയിലാണ് ഇത് കണ്ടത് എന്നതിനാല്‍, ആ കാലത്ത് ഏറെ പ്രാധാന്യമുണ്ടായിരുന്ന ഒരു നഗരമായിരുന്നു ഇതെന്ന് ഇവിടത്തെ ഗവേഷക സംഘം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
എന്നാൽ, മറ്റൊരു ആശങ്കയാണ് ഇപ്പോൾ ഗവേഷകരെ അലട്ടുന്നത്. കൊടുംവരള്‍ച്ചക്ക് ശേഷം നദി വീണ്ടും നിറഞ്ഞുകവിഞ്ഞാല്‍, ഈ നഗരാവശിഷ്‌ടങ്ങള്‍ വീണ്ടും വെള്ളത്തിനടിയിലാവും. ചുട്ടെടുക്കാത്ത കളിമണ്ണ് കൊണ്ടു നിര്‍മിച്ച മതില്‍ വീണ്ടും തകര്‍ന്നുപോവാനുള്ള സാധ്യതയും ഏറെയാണ്. ഈ സാഹചര്യത്തില്‍ ഈ അവശിഷ്‌ടങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികൾ ഗവേഷകർ ആരംഭിച്ച് കഴിഞ്ഞു. ജര്‍മനിയിലെ ജെര്‍ദ ഹെന്‍കല്‍ ഫൗണ്ടേഷന്റെ ധനസഹായത്തോടെ ഈ കെട്ടിടാവശിഷ്‌ടങ്ങള്‍ പൂർണമായും കട്ടിയുള്ള പ്‌ളാസ്‌റ്റിക് ഷീറ്റ് കൊണ്ട് അമര്‍ത്തി പൊതിയാനുള്ള പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. ഇത് പിന്നീട് ഗ്രേവല്‍ കൊണ്ട് പൊതിയുമെന്നും ഗവേഷകർ അറിയിച്ചു.
Most Read: വിവാഹത്തിന് എത്തിയവർക്ക് സമ്മാനമായി ഹെൽമെറ്റ്; ദമ്പതികൾക്ക് കയ്യടി