ഭോപ്പാൽ: രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ സമർപ്പിച്ച ഹരജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്ന് വ്യക്‌തമാക്കിയാണ് സുപ്രീം കോടതി ഹരജി തള്ളിയത്.
തിരഞ്ഞെടുപ്പ് ഹരജിയായി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ഇത്തരം ഹരജികളിൽ ചിലർക്ക് മാത്രമായി ഇളവ് നൽകാൻ കഴിയില്ല. തിരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം തിരഞ്ഞെടുപ്പ് ഹരജികളിലൂടെ മാത്രമേ പരിഹാരം തേടാൻ സാധിക്കൂ. മൽസരിക്കാനുള്ള പത്രിക തള്ളിയാൽ അതിനുള്ള പരിഹാരം തേടേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനോടാണെന്നും കോടതി ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് നടപടികൾ സ്‌റ്റേ ചെയ്യണമെന്നും ഫലപ്രഖ്യാപനം തടയണമെന്നുമുള്ള ആവശ്യം സുപ്രീം കോടതി ഇന്നലെ നിരസിച്ചിരുന്നു. ഇതിന് പിന്നാലെ, മധ്യപ്രദേശിലെ മൂന്ന് സീറ്റിലും ബിജെപി എതിരില്ലാതെ ജയിച്ചതായി റിട്ടേണിങ് ഓഫീസർ ഫലപ്രഖ്യാപനവും നടത്തിയിരുന്നു.
തെലങ്കാന കോടതിയിൽ നിലനിൽക്കുന്ന ഒരു ക്രിമിനൽ കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന ബിജെപി സ്‌ഥാനാർഥി മഹേഷ് കേവത് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക മധ്യപ്രദേശിലെ റിട്ടേണിങ് ഓഫീസർ തള്ളിയത്. എന്നാൽ, കോടതിയിൽ നിന്നും കാരണം കാണിക്കൽ നോട്ടീസ് മാത്രമാണ് ലഭിച്ചതെന്നും കേസ് രജിസ്‌റ്റർ ചെയ്‌തിട്ടില്ലെന്നുമാണ് കോൺഗ്രസ് വാദം.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശങ്ങൾ പ്രകാരം കോടതിയിൽ നിലനിൽക്കുന്ന ഔദ്യോഗിക ക്രിമിനൽ കേസുകളാണ് സ്‌ഥാനാർഥികൾ വെളിപ്പെടുത്തേണ്ടത്. സാധാരണ കോടതി നോട്ടീസുകൾ രേഖപ്പെടുത്തേണ്ടതില്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയെങ്കിലും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
Most Read| മാസപ്പടിക്കേസ്; ടി. വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്





































