ചെന്നൈ: തമിഴ്നാട് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകിക്കൊണ്ടുള്ള നിയമന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആശ്രിത നിയമനത്തിലെ സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് നിയമന ഉത്തരവ് റദ്ദാക്കിയത്.
ദിവസവും റോഡ് അപകടങ്ങളിൽ നിരവധിപ്പേർ മരിക്കുന്നു. എല്ലാവർക്കും സർക്കാർ ജോലി നൽകുമോ എന്ന് കോടതി ചോദിച്ചു. ലക്ഷക്കണക്കിന് യുവാക്കൾ ജോലി കാത്ത് പുറത്തുനിൽക്കുന്നുണ്ട്. അതിനിടെ ഇങ്ങനെ സർക്കാർ ജോലി നൽകാൻ കഴിയുമോ? ഇത്തരം നിയമങ്ങൾ അനുവദിക്കുന്നത് ഭാവിയിൽ സമാനമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിന് വഴിവയ്ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
2025 സെപ്തംബറിൽ ടിവികെ (തമിഴക വെട്രി കഴകം) സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ ദുരന്തത്തിൽ 41 പേരാണ് മരിച്ചത്. ഇതിൽ 32 പേരുടെ അവകാശികൾക്ക് ഈമാസം ആദ്യമാണ് മുഖ്യമന്ത്രി ജോസഫ് വിജയ് നിയമനങ്ങൾ നൽകിയത്. സർക്കാരിന്റെ ഈ നീക്കത്തെ രൂക്ഷമായി വിമർശിച്ച മുതിർന്ന അണ്ണാഡിഎംകെ നേതാവ് ആർബി ഉദയകുമാർ ഇതിനെ വഞ്ചന എന്ന് വിശേഷിപ്പിച്ചു.
സർക്കാർ ജോലി നേടാനായി വർഷങ്ങളോളം കാത്തിരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ സ്വപ്നങ്ങളെ തകർക്കുന്നതാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാരം നൽകുന്നതിനോ ആശ്രിത നിയമനങ്ങൾക്കോ തങ്ങൾ എതിരല്ലെന്ന് വ്യക്തമാക്കിയ ഡിഎംകെ, സുപ്രീം കോടതി മാർഗനിർദ്ദേശം അനുസരിച്ചും സിബിഐയുമായി ആലോചിച്ചും മാത്രമേ ഇത്തരം നടപടികൾ സ്വീകരിക്കാവൂ എന്നും പറഞ്ഞു.
Most Read| ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകും; ‘ഫോറസ്റ്റ് ഗോസ്റ്റ്’ കണ്ണൂരിലും



































