വാരണാസി: ഇസ്‌ലാമിക വിശ്വാസികളുടെ ആരാധനയുടെ ഭാഗമായ ദേഹശുദ്ധി വരുത്തുന്ന കുളത്തില്‍ ശിവലിംഗം ഉണ്ടെന്നും ‘കാര്‍ബണ്‍ ഡേറ്റ്’ എന്ന ശാസ്‌ത്ര സംവിധാനം ഉപയോഗിച്ച് ഇതിന്റെ കാലപഴക്കം നിർണയിക്കണം എന്നും ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ് കോടതി തള്ളിയത്.
ഗ്യാന്‍വാപി മസ്‌ജിദില്‍ കണ്ടെത്തിയ കരിങ്കല്ലിൽ നിർമിച്ച പഴയകാല വസ്‌തു ശിവലിംഗമാണ് എന്നാണ് പരാതിക്കാരുടെ അവകാശവാദം. ഗ്യാൻവാപി മസ്‌ജിദ് പരിസരത്ത് ആരാധന നടത്താൻ അവകാശം തേടി ഹരജി നൽകിയ ഹിന്ദു സ്‌ത്രീകളാണ് കാർബൺ ഡേറ്റിംഗ് എന്ന ശാസ്‌ത്രീയ ആവശ്യവും മുന്നോട്ട് വച്ച് ഹരജി നൽകിയിരുന്നത്.
സുപ്രീംകോടതിയുടെ മെയ് 16ലെ ഉത്തരവ് പ്രകാരം ഈ ഭാഗം സീൽ ചെയ്യാനാണ് നിർദ്ദേശം. അതിനാൽ അപേക്ഷ അംഗീകരിക്കാൻ ആകില്ലെന്ന വാദത്തോടെയാണ് ഹരജി വാരണാസി ജില്ലാ ജഡ്‌ജി എകെ വിശ്വേശ തള്ളിയത്. കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്‌ഥിതി ചെയ്യുന്ന മുസ്‌ലിം ആരാധനാ മന്ദിരമാണ് ഗ്യാൻവാപി മസ്‌ജിദ്.
വീട്ടമ്മമാരായ 5 പേരാണ് ഈ കേസിലെ വാദിഭാഗത്തുള്ളത്. ഈ 5 ഹരജിക്കാരെ നിയമ വ്യവഹാരത്തിലേക്ക് എത്തിക്കുന്നത് ഹിന്ദുത്വ സംഘടനയായ ‘വിശ്വ വേദിക് സനാതൻ സംഘ്’ ആണെന്ന് വാർത്തകൾ പറയുന്നുണ്ട്. വാരണാസി സ്വദേശികളായ ലക്ഷ്‌മി ദേവി, സീതാ സാഹു, മഞ്‍ജു വ്യാസ്, രേഖാ പഥക്, ഡെൽഹി സ്വദേശിയായ രാഖി സിങ് എന്നിവരാണ് അഞ്ചു പരാതിക്കാർ.
ഉജ്‌ജയിനിലെ രാജാവായിരുന്ന വിക്രമാദിത്യന്‍ (ക്രിസ്‌തുവിന് ശേഷം 380 മുതൽ 415 വരെ) പണികഴിപ്പിച്ച ക്ഷേത്രഭൂമിയിലാണ് മസ്‌ജിദെന്നും ക്ഷേത്രഭാഗങ്ങള്‍ ഉപയോഗിച്ചാണ് മസ്‌ജിദ് പണിതതെന്നും മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ കാലത്ത് ഇദ്ദേഹത്തിന്റെ ഉത്തരവനുസരിച്ച് പൊളിച്ചുമാറ്റിയ ഹിന്ദു ക്ഷേത്ര ഭാഗത്താണ് മസ്‌ജിദ് നിര്‍മ്മിച്ചതെന്നും കുളത്തിൽ നിന്ന് കണ്ടെത്തിയ കരിങ്കല്ലിൽ നിർമിച്ച വസ്‌തു ശിവലിംഗം ആണെന്നുമുള്ള വാദങ്ങളാണ് വിവിധ കേസുകളായി വാരാണസി കോടതിയില്‍ നിലവിലുള്ളത്.
കേസിന്റെ ഭാഗമായി സമുച്ചയത്തിന്റെ വീഡിയോഗ്രാഫി സർവേ കീഴ്‌ക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനായി നടത്തിയ വീഡിയോഗ്രാഫി സർവേക്കിടെ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദു പക്ഷം അവകാശപ്പെട്ടു. എന്നാൽ, വാട്ടർ പൈപ്പുകൾ വരുന്നതിന് മുൻപ് അംഗസ്‌നാനം നടത്താൻ ഉപയോഗിച്ചിരുന്ന കരിങ്കൽ ഉപകരണമാണ് ഇതെന്ന് ചൂണ്ടിക്കാണിച്ച് മുസ്‌ലിം വിഭാഗം ഹിന്ദുപക്ഷ അവകാശവാദത്തെ എതിർത്തു.
ഈ കാലുഷ്യത്തിന് പരിഹാരം കാണാനുള്ള ആവശ്യമെന്ന നിലക്കാണ് ‘കാര്‍ബണ്‍ ഡേറ്റ്’ എന്ന ശാസ്‌ത്ര സംവിധാനം ഉപയോഗിച്ച് ഇതിന്റെ കാലപഴക്കം നിർണയിക്കണം എന്ന ആവശ്യവുമായി ഹരജിക്കാർ കോടതിയിലെത്തിയത്. എന്നാല്‍ ഹിന്ദു പക്ഷത്തെ അഭിഭാഷകയായ രാഖി സിംഗ് ഈ ആവശ്യത്തിനെ കോടതിയിൽ എതിര്‍ത്തിരുന്നു. കാര്‍ബണ്‍ ഡേറ്റിംഗ് ശിവലിംഗത്തിന്റെ ഘടനയെ തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷക കോടതിയില്‍ എതിര്‍പ്പ് ഉന്നയിച്ചത്.
Related: ഗ്യാൻവാപി മസ്‌ജിദ് കേസുമായി ബന്ധപ്പെട്ട മറ്റു സുപ്രധാന വാർത്തകൾ ഈലിങ്കിൽ വായിക്കാം.