ന്യൂഡെൽഹി: ഗ്യാൻവാപി പള്ളിയിൽ ഹിന്ദുമതക്കാർക്ക് ആരാധനാ അനുമതി നൽകിയ വാരാണസി കോടതി വിധിയെ ചോദ്യം ചെയ്‌തുള്ള ഹരജിയിൽ അലഹാബാദ് ഹൈക്കോടതി ഇന്ന് വിധി പറയും. ജനുവരി 31നാണ് ഗ്യാൻവാപി പള്ളിയുടെ തെക്ക് ഭാഗത്തുള്ള വ്യാസ് തെഹ്‌ഖാനയിൽ പൂജ നടത്താൻ ഹൈന്ദവർക്ക് വാരാണസി ജില്ലാ കോടതി അനുമതി നൽകിയത്.
മുത്തച്ഛൻ സോമനാഥ് വ്യാസ് 1993 ഡിസംബർ വരെ അവിടെ പൂജ നടത്തിയിരുന്നു എന്ന് കാണിച്ച് ശൈലേന്ദ്ര കുമാർ പാഠക് എന്ന വ്യക്‌തി നൽകിയ ഹരജിയിലായിരുന്നു കോടതി ഉത്തരവ്. പാരമ്പര്യമായി പൂജ ചെയ്‌തുവരുന്ന തന്നെ തെഹ്‌ഖാനയ്‌ക്കുള്ളിൽ പ്രവേശിക്കാനും പൂജ തുടരാനും അനുവദിക്കണം എന്നായിരുന്നു ഇയാളുടെ ആവശ്യം.
ഗ്യാൻവാപി മസ്‌ജിദ് നിർമിക്കുന്നതിന് മുൻപ് വലിയൊരു ഹിന്ദു ക്ഷേത്രം അവിടെ നിലനിന്നിരുന്നുവെന്ന് പുരാവസ്‌തു വകുപ്പ് കണ്ടെത്തിയതായി ഹിന്ദു വിഭാഗം അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ് ഉണ്ടായത്. ഔറഗസേബിന്റെ ഭരണകാലത്ത് ഒരു ഹിന്ദുക്ഷേത്രത്തിന്റെ അവശിഷ്‌ടങ്ങൾക്ക് മുകളിലായാണ് പള്ളി പണിതതെന്നായിരുന്നു എഎസ്ഐ സർവേ റിപ്പോർട്.
എന്നാൽ, ഹരജിക്കാരൻ ഉന്നയിച്ച വാദം പള്ളി കമ്മിറ്റി നിഷേധിച്ചു. തെഹ്ഖാനയിൽ വിഗ്രഹങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും അതിനാൽ 1993 വരെ അവിടെ പ്രാർഥനകൾ നടത്തിയിരുന്നുവെന്ന വാദം തെറ്റാണെന്നുമായിരുന്നു കമ്മിറ്റിയുടെ നിലപാട്.
Most Read| ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം; ‘സുദർശൻ സേതു’