കണ്ണൂർ: കതിരൂരിലെ സവിതയും മക്കളും ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങും. രാഷ്‌ട്രീയവും മതത്തിന്റെയും ഭിന്നതകൾ മറന്ന് ആശ്രയമില്ലാതിരുന്ന ഒരു കുടുംബത്തിന് വീടൊരുക്കാൻ ഒരു നാടൊന്നാകെ മുന്നിട്ടിറങ്ങിയപ്പോൾ സവിതക്കും മക്കൾക്കും മുന്നിൽ തുറന്നത് സ്വന്തം വീടെന്ന സ്വപ്‌നത്തിന്റെ അടച്ചിട്ട വാതിലുകളാണ്.
ഏഴ് വർഷം മുമ്പാണ് ഓട്ടോ ഡ്രൈവറായിരുന്ന സവിതയുടെ ഭർത്താവ് പ്രദീപ് മരിച്ചത്. ഇതോടെ രണ്ടു കുട്ടികളടങ്ങിയ സവിതയുടെ ജീവിതം ദുരിതങ്ങൾ പേറി തുടങ്ങി. തട്ടിക്കൂട്ടിയ കൂരയിൽ ഉറപ്പില്ലാത്ത ജീവിതമായിരുന്നു ഇത്രയും കാലം. വെയിലും മഴയുമേറ്റ് വാടിത്തളർന്ന കുഞ്ഞുങ്ങളെ നിസ്സഹായതയോടെ നോക്കിനിൽക്കാനേ സവിതക്കായിരുന്നുള്ളൂ.
ഇവരുടെ ദുരിത ജീവിതം കണ്ടറിഞ്ഞ് വീടൊരുക്കാൻ ജനകീയ കമ്മിറ്റി ഉണ്ടാക്കി. നിരവധിപ്പേർ സഹായവുമായി രംഗത്തെത്തി. രാഷ്‌ട്രീയ ഭിന്നതകൾ മറന്ന് നാടൊന്നിച്ചു. പ്രദേശത്തെ ആർഎസ്എസ് പ്രവർത്തകർ വീടിന്റെ കോൺക്രീറ്റ് ഏറ്റെടുത്തു. സിപിഎമ്മിന്റെ പി കൃഷ്‌ണപിള്ള സാംസ്‌കാരിക കേന്ദ്രം ടൈൽസ് സ്‌പോൺസർ ചെയ്‌തു.
നാട്ടുകാരൻ വിപി സമദ് ചുമർ തേക്കാനുള്ള പണം നൽകി. വയർമെൻ അസോസിയേഷൻ സൗജന്യമായി ഇലക്‌ട്രിക് ജോലികൾ പൂർത്തിയാക്കി. കതിരൂർ സഹകരണ ബാങ്ക് മുതൽ കെഎസ്ഇബി വരെ ഒപ്പം നിന്നു. ഒടുവിൽ എട്ടുമാസം കൊണ്ട് എട്ടുലക്ഷം രൂപാ ചിലവിൽ സവിതക്ക് വീടൊരുങ്ങി.
ഉൽസവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ പ്രവാസിയും വീട് നിർമാണ കമ്മിറ്റി ട്രഷററുമായ പിപി കാസിം താക്കോൽ കൈമാറി. വീടിന്റെ വൈദ്യുതീകരണത്തിന്റെ സ്വിച്ച് ഓൺ കർമം ആർഎസ്എസ് നേതാവ് ശശിധരൻ നിർവഹിച്ചു. എല്ലാറ്റിനും മുകളിലാണ് മനുഷ്യനെന്നും ബുന്ധിമുട്ടിൽ കൂടെയുള്ളവരെ ചേർത്ത് നിർത്തുന്നതാണ് ഏറ്റവും വലിയ രാഷ്‌ട്രീയമെന്നും മനുഷ്യത്വമാണ് മതമെന്നും ഈ പ്രവൃത്തിയിലൂടെ തെളിയുന്നു.
Most Read| നിയമപാലകരെന്ന വ്യാജേന പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്