പാലക്കാട്: അട്ടപ്പാടിയിലെ കുട്ടികൾ ഇനി മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടത്തിലിരുന്ന് പഠിക്കേണ്ടതില്ല. ആദിവാസി ഊരുകളിൽ വൈദ്യുതിയെന്ന സ്വപ്‌നം ഒടുവിൽ യാഥാർഥ്യമായി. അട്ടപ്പാടിയിലെ ഏഴ് വിദൂര ആദിവാസി ഊരുകളിലാണ് വൈദ്യുതി എത്തിയത്. മഴക്കാലമായാൽ ഇടയ്‌ക്കിടെ പണിമുടക്കുന്ന സോളാർ ലൈറ്റിനെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന ഊര് നിവാസികൾക്ക് ഇതോടെ ആശ്വാസമായി.
6.2 കോടി രൂപ മുടക്കിയാണ് പദ്ധതി നടപ്പിലാക്കിയത്. തടികുണ്ട്, മുരുകള, കിണറ്റുകാര, പാലപ്പട, താഴ ആനവായ്, മേലെ ആനവായ്, കടുകുമണ്ണ ഊരുകാരുടെ പതിറ്റാണ്ടുകളായുള്ള സ്വപ്‌നമാണ് യാഥാർഥ്യമായിരിക്കുന്നത്. ആകെ 92 വീടുകളിലാണ് വൈദ്യുതിയെത്തിയത്.
ചിണ്ടക്കിയിൽ നിന്ന് 15 കിലോമീറ്റർ മണ്ണിനടിയിൽ കൂടിയുള്ള കേബിളിലൂടെയാണ് 11 കെവി വൈദ്യുതി എത്തിച്ചിരിക്കുന്നത്. നാല് ട്രാൻസ്‌ഫോർമറുകൾ, 8547 മീറ്റർ ലോ ടെൻഷൻ എബിസി എന്നിവയാണ് വിതരണ ശൃംഖലയിൽ ഉള്ളത്. കഴിഞ്ഞ മാസം കേരളത്തിൽ ഏറ്റവുമധികം വൈദ്യുതി കണക്ഷൻ നൽകിയ ഇലക്‌ട്രിക്കൽ സെക്ഷൻ എന്ന ബഹുമതി ഇതോടെ അഗളിക്ക് സ്വന്തമായി. ഊരുകളിലെ റോഡ് നിർമാണം കൂടി പൂർത്തിയായാൽ ആദിവാസികളുടെ യാത്രാദുരിതത്തിന് കൂടി അറുതിയാകും.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും