നാഗ്‌പുർ: ഗ്യാൻവാപി മസ്‌ജിദ് വിഷയത്തിൽ പ്രതികരണവുമായി ആർഎസ്‌എസ് ദേശീയ മേധാവി മോഹൻ ഭഗവത്. എന്തിനാണ് എല്ലാ പള്ളികളിലും ശിവലിംഗം തിരയുന്നതെന്നും എന്തിനാണ് പ്രശ്‌നങ്ങൾ രൂക്ഷമാക്കുന്നതെന്നും മോഹൻ ഭഗവത്. രാമക്ഷേത്ര നിര്‍മാണത്തോടെ ഇനി സമാന വിഷയത്തിൽ ആർഎസ്‌എസ് പ്രക്ഷോഭങ്ങൾ നയിക്കില്ലെന്നും മോഹന്‍ ഭാഗവത് വ്യക്‌തമാക്കി.
അഭിപ്രായ ഭിന്നതകൾ മുസ്‍ലിംകളും ഹിന്ദുക്കളും ചർച്ച ചെയ്‌ത് പരിഹരിക്കണം. ചർച്ചകളിലൂടെ പരിഹാരം സാധ്യമാകാത്ത വിഷയങ്ങളിൽ കോടതിയെ സമീപിക്കാം. വിഷയത്തിൽ കോടതി പുറപ്പെടുവിക്കുന്ന വിധിയെ അംഗീകരിക്കുക. ഇതാണ് ഇരുകൂട്ടരും ചെയ്യേണ്ടതെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി
അയോധ്യ, കാശി, മഥുര എന്നതായിരുന്നു ആർഎസ്എസിന്റെ പ്രഖ്യാപിത നിലപാട്. എന്നാൽ, ഇനി പ്രക്ഷോഭങ്ങൾ ഇല്ല എന്ന ആർഎസ്‌എസ് മേധാവിയുടെ ഔദ്യോഗിക പ്രഖ്യാപനം ശ്രദ്ധേയമാണ്. ചരിത്രം ആർക്കും മാറ്റാനാവില്ല. ഇന്നത്തെ ഹിന്ദുക്കളോ മുസ്‌ലിംകളോ ഉണ്ടാക്കിയതല്ല ഗ്യാൻവാപി മസ്‌ജിദ് വിഷയം, ചരിത്രത്തിൽ സംഭവിച്ചതാണ്. ഓരോ ദിവസവും പുതിയ വിഷയങ്ങളുമായി വരരുത്. കോടതി എന്താണോ വിധിക്കുന്നത് അത് അംഗീകരിക്കണം. അതിനെ ചോദ്യം ചെയ്യരുത്, മോഹൻ ഭഗവത് പറഞ്ഞു.
ഗ്യാന്‍വാപി മസ്‌ജിദ് വിഷയം സമവായ ചര്‍ച്ചയിലൂടെ പരിഹരിക്കണം. അല്ലാതെ എല്ലാ പള്ളികള്‍ക്ക് അടിയിലും ശിവലിംഗം തേടിപ്പോകുന്ന പ്രവണത ശരിയല്ല, ആർഎസ്‌എസ് മേധാവി വ്യക്‌തമാക്കി. താജ്‌മഹലും കുത്തബ് മിനാറും ഉൾപ്പെടെ 30ലധികം സ്‌മാരകങ്ങളും മസ്‌ജിദുകളും ക്ഷേത്രങ്ങൾ ആയിരുന്നുവെന്ന് അവകാശപ്പെട്ട് തർക്കങ്ങളും കോടതിനടപടികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുമ്പോഴാണ് ആർഎസ്‌എസ് ദേശീയ നേതൃത്വം നിലപാട് വ്യക്‌തമാക്കിയത്.
വിഷയങ്ങൾ പെരുപ്പിച്ച് സമൂഹത്തിനുള്ളിൽ വേർതിരിവു സൃഷ്‌ടിക്കാൻ ശ്രമിക്കരുത്. മുൻപ് ഹിന്ദു ക്ഷേത്രങ്ങൾ തകർത്തതുമായി ബന്ധപ്പെട്ട് ഹിന്ദു സമൂഹത്തിനോ വിശ്വാസികൾക്കോ വൈകാരികമായ ബുദ്ധിമുട്ടുകളുണ്ടാകാം. ഗ്യാൻവാപിയിൽ സംഭവിച്ച കാര്യങ്ങളും അതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചതും മനസിലാക്കാവുന്നതേയുള്ളൂ.
പക്ഷേ, എല്ലാ ദിവസവും ഓരോരോ പള്ളികളിൽ ശിവലിംഗങ്ങളുണ്ട് എന്ന് വാദിക്കുന്നത് എന്ത് അടിസ്‌ഥാനത്തിലാണ്? ഇക്കാര്യത്തിൽ സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ആർഎസ്‌എസ് ദേശീയ മേധാവി മോഹൻ ഭഗവത് പറഞ്ഞു.
Most Read: ലഷ്‌കർ-ഇ-തൊയ്ബ ബന്ധം; കിഷ്‌ത്വാറിൽ ഒരാൾ പിടിയിൽ