കോഴിക്കോട്: ലഹരിമരുന്ന് കേസുകളിലും ചെക്ക് കേസുകളിലും ശിക്ഷിക്കപ്പെട്ട് ഖത്തറിലെ ജയിലുകളിൽ അഞ്ഞൂറോളം മലയാളി യുവാക്കൾ മോചനം കാത്ത് കഴിയുന്നെന്ന് റിപ്പോർട്. ഇന്ത്യൻ പ്രവാസി മൂവ്മെന്റാണ് റിപ്പോർട് പുറത്തുവിട്ടത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ഖത്തറിലെത്തിയ യുവാക്കളാണ് ഇത്തരത്തിൽ ലഹരിമരുന്ന് കേസുകളിൽപെട്ട് ശിക്ഷ അനുഭവിക്കുന്നത്.
ഇവരിൽ ഭൂരിപക്ഷവും ഏജന്റുമാർ നൽകിയ ലഹരിമരുന്നുകളുമായി പിടിക്കപ്പെട്ടവരാണെന്നാണ് വാസ്‌തവം. ഏജന്റുമാർ ജോലി വാഗ്‌ദാനം ചെയ്‌ത്, വിസയ്‌ക്ക് പണം വാങ്ങാതെ ഖത്തറിലേക്ക് കയറ്റിവിടുന്ന യുവാക്കളുടെ കൈയിൽ ബന്ധുക്കൾക്ക് നൽകാനെന്ന് പറഞ്ഞ് നൽകുന്ന ഭക്ഷ്യവസ്‌തുക്കളുടെ പായ്‌ക്കറ്റുകളിൽ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കൊടുത്തുവിടുന്നത്.
യുവാക്കൾ പിടിക്കപ്പെട്ടാൽ, അവരെ കൂട്ടിക്കൊണ്ടു പോകാൻ വിമാനത്താവളങ്ങളിൽ എത്തുന്നവർ മുങ്ങും. അതോടെ ഒറ്റപ്പെടുന്ന യുവാക്കളെ ലഹരിക്കടത്തുകാരായി മുദ്രകുത്തി ജയിലിലടക്കും. ഭാഷ അറിയാത്തതിനാൽ എന്താണ് സംഭവിച്ചതെന്ന് പോലും പലർക്കും അറിയാനുമാകില്ല. മിക്കവർക്കും പത്ത് വർഷം വരെ ശിക്ഷയാണ് ലഭിക്കുക.
ഇന്ത്യക്കാരായ തടവുകാരെ കൈമാറ്റം ചെയ്യാനുള്ള ദ്വിരാഷ്‌ട്ര ഉടമ്പടി പ്രകാരമുള്ള അവകാശ സംരക്ഷണം നടക്കുന്നില്ലെന്നും ജയിലിൽ കഴിയുന്ന മലയാളി യുവാക്കൾ കൂട്ട നിരാഹാരം തുടങ്ങിയെന്നും ഇന്ത്യൻ പ്രവാസി മൂവ്മെന്റ് ഭാരവാഹികളും ജയിലിലായ യുവാക്കളുടെ കുടുംബാംഗങ്ങളും പറയുന്നു. ഇവരുടെ മോചനത്തിന് കേന്ദ്രം ഇടപെടണമെന്നാണ് പ്രവാസി മൂവ്മെന്റ് ആവശ്യപ്പെടുന്നത്.
യുവാക്കളുടെ മോചനത്തിനായി സംഘടനാ ഭാരവാഹികളും കുടുംബാംഗങ്ങളും പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. നീതി നിഷേധത്തിനെതിരെ ഇന്ത്യൻ പ്രവാസി മൂവ്മെന്റ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചിട്ടുണ്ടെന്ന് പ്രസിഡണ്ട് ആർജെ സജിത്ത് അറിയിച്ചു.
Most Read| താനൂർ ബോട്ടപകടത്തിന് ഇന്ന് ഒരാണ്ട്; പൊലിഞ്ഞത് 22 ജീവനുകൾ- തേങ്ങലടങ്ങാതെ ഉറ്റവർ