എറണാകുളം: സ്‌ത്രീധന പീഡനത്തെ തുടർന്ന് വിസ്‌മയ ആത്‍മഹത്യ ചെയ്‌ത കേസിൽ ശിക്ഷിക്കപ്പെട്ട ഭർത്താവ് കിരൺകുമാർ ഹൈക്കോടതിയെ സമീപിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ വിധിക്കെതിരെയാണ് കിരൺ ഹൈക്കോടതിയെ സമീപിച്ചത്. വേണ്ടത്ര തെളിവുകൾ ഇല്ലാതെയാണ് തന്നെ ശിക്ഷിച്ചതെന്നാണ് കിരൺ കുമാർ ഉന്നയിക്കുന്ന വാദം. നിലവിൽ അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി ഹരജി പിന്നീട് പരിഗണിക്കാനായി മാറ്റി.
വിസ്‌മയ കേസിൽ കിരൺ കുമാറിന് 10 വർഷം കഠിന തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയുമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. വിവിധ വകുപ്പുകളിലായി 25 വർഷം തടവ് പ്രതിക്ക് കോടതി വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിൽ വ്യക്‌തമാക്കിയിരുന്നു.
2021 ജൂണിലാണ് സ്‌ത്രീധന പീഡനത്തെ തുടർന്ന് വിസ്‌മയയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കിരൺ കുമാറിനെ പോലീസ് അറസ്‌റ്റ് ചെയ്യുകയും, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ ആയിരുന്ന കിരണിനെ സർവീസിൽ നിന്നും പിരിച്ചു വിടുകയും ചെയ്‌തു. വിസ്‌മയയുടെ വാട്‍സ്ആപ്പ് സന്ദേശങ്ങളും ഫോൺ സംഭാഷണങ്ങളുമാണ് കേസിൽ കിരണിനെതിരെ നിർണായക തെളിവുകളായത്.
Read also: വളർത്തു മൃഗങ്ങളിലേക്ക് ആന്ത്രാക്‌സ് പടർന്നിട്ടില്ല; ആശങ്ക വേണ്ടെന്ന് ജില്ലാ കളക്‌ടർ