കൊല്ലം: വിസ്‌മയ കേസിലെ വിധി പുറപ്പെടുവിച്ചതിന് പിന്നാലെ കിരൺ കുമാറിനെ കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോയി. ജനക്കൂട്ടത്തിനിടയിൽ നിന്ന് പോലീസുകാർ വളരെ പണിപ്പെട്ടാണ് കിരൺ കുമാറിനെ വാഹനത്തിൽ കയറ്റിയത്. നിലവിൽ കൊല്ലം ജില്ലാ ജയിലിലേക്കാണ് കിരൺ കുമാറിനെ മാറ്റിയത്. കോടതിയിൽ നിന്ന് വിധിയുടെ പകർപ്പ് ലഭിച്ചാലുടൻ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റാനാണ് തീരുമാനം.
ലഭിച്ച ശിക്ഷയെ കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ കിരൺ കുമാർ തയ്യാറായിട്ടില്ല. അതേസമയം, പ്രതിയായ കിരൺ കുമാറിന് ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്നും വിസ്‌മയയുടെ അമ്മ വ്യക്‌തമാക്കി. നിയമപോരാട്ടം തുടരാനാണ് തീരുമാനം. പ്രതിക്ക് ജീവപര്യന്തം എങ്കിലും ലഭിക്കാനായി ഏതറ്റം വരെയും പോവും. നല്ല നിലയിൽ കേസ് അന്വേഷിച്ച പോലീസുകാർക്കും ജനങ്ങളിലെത്തിച്ച മാദ്ധ്യമ പ്രവർത്തകർക്കും നന്ദി അറിയിക്കുകയാണെന്നും വിസ്‌മയയുടെ അമ്മ പറഞ്ഞു.
എന്നാൽ, മകളുടെ മരണത്തിൽ പ്രതി കിരൺ കുമാറിനെ 10 വർഷം കഠിന തടവിന് വിധിച്ച കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ വിധിയിൽ തൃപ്‌തനാണെന്നാണ് വിസ്‌മയയുടെ പിതാവ് ത്രിവിക്രമൻ പ്രതികരിച്ചത്. അന്വേഷണ ഉദ്യോഗസ്‌ഥർ, പബ്ളിക് പ്രോസിക്യൂട്ടർ, മാദ്ധ്യമ സുഹൃത്തുക്കൾ എന്നിവരാണ് ഈ കേസിന്റെ നെടുംതൂൺ.
എന്റെ സർക്കാരിനെ ഒരു കാരണവശാലും മറക്കാൻ കഴിയില്ല. എന്ത് സഹായവും ചെയ്‌ത് തരാമെന്ന് മുഖ്യമന്ത്രിയും മന്ത്രി ആന്റണി രാജുവും പറഞ്ഞുവെന്നും പിതാവ് പ്രതികരിച്ചു. വിസ്‍മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവും 12.5 ലക്ഷം രൂപ പിഴയും ആണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. പിഴ തുകയിൽ രണ്ട് ലക്ഷം വിസ്‍മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.
Most Read: തായ്‌വാൻ വിഷയത്തിൽ യുഎസിന് മുന്നറിയിപ്പ് നൽകി ചൈന