കൊല്ലം: വിസ്‌മയ കേസിൽ പ്രതിക്കെതിരായ വിധി സ്വാഗതാർഹമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. പ്രതി കിരൺ കുമാറിനെതിരായ വിധി സ്‌ത്രീധനത്തിന് എതിരെയുള്ള ശക്‌തമായ താക്കീതാണ്. വിവാഹ കമ്പോളത്തിലെ വിൽപ്പന ചരക്കാണ് സ്‌ത്രീ എന്ന കാഴ്‌ചപ്പാടിനുള്ള താക്കീതാണിത്. ഉചിതമായ വിധിയാണ് കേസിൽ വന്നിരിക്കുന്നതെന്നും വനിതാ കമ്മീഷൻ പറഞ്ഞു.
അന്യന്റെ വിയർപ്പ് ഊറ്റി അത് സ്‌ത്രീധനമായി വാങ്ങി സുഖലോലുപരായി ജീവിതം നയിക്കാമെന്ന് കരുതുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്കുള്ള ശക്‌തമായ പാഠമാകണം ഈ വിധിയെന്ന് പി സതീദേവി പ്രതികരിച്ചു. നമ്മുടെ പെൺകുട്ടികളെ ബാധ്യതയായി കണ്ട് ആരുടെയെങ്കിലും തലയിൽ വെച്ചുകെട്ടുന്നതിന് വേണ്ടിയുള്ള സമീപനം മാറ്റണം.
പെൺകുട്ടികൾ പൗരരാണ്. സമഭാവനയുടെ അന്തരീക്ഷം കുടുംബത്തിൽ ഉണ്ടാവണം. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുന്നതിനൊപ്പം രാഷ്‌ട്രത്തിന്റെ സമ്പത്തായി വളർത്തി എടുക്കണമെന്നും സ്‌ത്രീപക്ഷ നിലപാടാണ് സർക്കാരിന്റേതെന്നും വനിതാ കമ്മീഷൻ അധ്യക്ഷ കൂട്ടിച്ചേർത്തു. പ്രതി കിരൺ കുമാറിന് 10 വർഷം കഠിന തടവ് വിധിച്ചതിന് പിന്നാലെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ പ്രതികരണവുമായി രംഗത്ത് എത്തിയത്.
അതിനിടെ, വിസ്‌മയ കേസിലെ വിധി പുറപ്പെടുവിച്ചതിന് പിന്നാലെ കിരൺ കുമാറിനെ കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോയി. ജനക്കൂട്ടത്തിനിടയിൽ നിന്ന് പോലീസുകാർ വളരെ പണിപ്പെട്ടാണ് കിരൺ കുമാറിനെ വാഹനത്തിൽ കയറ്റിയത്. നിലവിൽ കൊല്ലം ജില്ലാ ജയിലിലേക്കാണ് കിരൺ കുമാറിനെ മാറ്റിയത്. കോടതിയിൽ നിന്ന് വിധിയുടെ പകർപ്പ് ലഭിച്ചാലുടൻ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റാനാണ് തീരുമാനം.
Most Read: അടുത്ത 5 ദിവസം കനത്ത മഴക്ക് സാധ്യത; മൽസ്യ ബന്ധനത്തിന് വിലക്ക്