തൃശൂർ: ജില്ലയിലെ അതിരപ്പിള്ളി മേഖലയിൽ വളർത്തുമൃഗങ്ങളിലേക്ക് ആന്ത്രാക്‌സ് പടർന്നിട്ടില്ലെന്നും, ആശങ്കയുടെ ആവശ്യമില്ലെന്നും വ്യക്‌തമാക്കി ജില്ലാ കളക്‌ടർ ഹരിത വി കുമാർ. കൂടാതെ പ്രദേശത്ത് ആന്ത്രാക്‌സ് ബാധിച്ച് കാട്ടുപന്നികൾ ചത്ത സംഭവത്തിൽ ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകൾ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്‌തു.
7 കാട്ടുപന്നികളാണ് കഴിഞ്ഞ ഒരാഴ്‌ചക്കിടെ അതിരപ്പിള്ളി പഞ്ചായത്തിലെ മലയോര മേഖലകളിൽ ആന്ത്രാക്‌സ് ബാധിച്ചു ചത്തത്. മണ്ണൂത്തി വെറ്റിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനാ ഫലം പുറത്തുവന്നതിന് പിന്നാലെ പ്രദേശത്ത് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. എണ്ണപ്പന തോട്ടങ്ങളോട് ചേര്‍ന്ന പ്രദേശത്തെ കന്നുകാലികള്‍ ഉള്‍പ്പടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് വളരെ വേഗത്തില്‍ വാക്‌സിൻ നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കൂടാതെ പ്രദേശത്ത് ചത്ത പന്നികളെ കുഴിച്ചിട്ട ആളുകൾക്കും പ്രതിരോധ മരുന്ന് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളോടെ മൃഗങ്ങളെ കണ്ടെത്തിയാല്‍ ആരോഗ്യ, മൃഗ സംരക്ഷണ വകുപ്പിനെ അറിയിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി. നിലവിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പ്രദേശവാസികളുടെ ആശങ്ക അകറ്റുന്നതിനും ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. 0487 2424 223 എന്ന നമ്പറിൽ ആളുകൾക്ക് കൺട്രോൾ റൂമിൽ ബന്ധപ്പെടാവുന്നതാണ്.
Read also: കാസർഗോട്ടെ ആദ്യ ചാർജിങ് സ്‌റ്റേഷൻ; ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും