ന്യൂഡെൽഹി: മനുഷ്യക്കടത്ത് സംശയിച്ചു പാരിസിന് സമീപം അധികൃതർ പിടിച്ചെടുത്ത വിമാനം വിട്ടയക്കാൻ ഫ്രഞ്ച് കോടതിയുടെ ഉത്തരവ്. നിക്കരാഗ്വേയിലേക്ക് പറന്ന വിമാനത്തിൽ ഇന്ത്യക്കാർ ഉൾപ്പടെ 303 യാത്രക്കാരാണ് ഉള്ളത്. അതേസമയം, വിമാനം ഇന്ത്യയിലേക്കാണോ മടങ്ങുകയെന്നത് വ്യക്‌തമല്ല.
യാത്രക്കാരെ രണ്ടു ദിവസം ചോദ്യം ചെയ്‌തതിന് ശേഷമാണ് എയർബസ് എ340 വിമാനം വിട്ടയക്കാൻ ഫ്രഞ്ച് കോടതി ഉത്തരവിട്ടത്. വിമാനം ഇന്ത്യയിലേക്ക് മടങ്ങുമെന്ന് ഫ്രഞ്ച് ബാർ അസോസിയേഷൻ മേധാവി അറിയിച്ചെങ്കിലും ഇന്ത്യൻ അധികൃതർ ഇത് സ്‌ഥിരീകരിച്ചിട്ടില്ല.
ഫ്രാൻസിലെ ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. പത്ത് ഇന്ത്യൻ യാത്രക്കാർ ഫ്രാൻസിൽ അഭയം തേടിയതായും റിപ്പോർട്ടുകളുണ്ട്.
പ്രത്യേക വിമാനത്തിലുള്ളവർ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന് അജ്‌ഞാത കേന്ദ്രത്തിൽ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ, പാരിസിൽ നിന്ന് 150 കിലോമീറ്റർ അകലെ കിഴക്കൻ ഫ്രാൻസിലെ വാത്രി വിമാനത്താവളത്തിൽ വിമാനം പിടിച്ചിടുകയായിരുന്നു. ദുബായിൽ നിന്ന് പറന്ന ശേഷം ഇന്ധനം നിറയ്‌ക്കാനാണ് വിമാനം വാത്രി വിമാനത്താവളത്തിൽ എത്തിയത്.
റൊമേനിയൻ ചാർട്ടർ കമ്പനിയായ ലെജൻഡ് എയർലൈൻസിന്റേതാണ് വിമാനം. യുഎഇയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ യുഎസിലേക്കോ കാനഡയിലേക്കോ പോകുന്നതിനായി നിക്കരാഗ്വേയിലേക്ക് പോവുകയായിരുന്നുവെന്നാണ് റിപ്പോർട്.
Most Read| ഗുസ്‌തി ഫെഡറേഷൻ ഭരണനിർവഹണം; അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ കേന്ദ്ര നിർദ്ദേശം