ന്യൂഡെൽഹി: ഗുസ്‌തി ഫെഡറേഷന്റെ ഭരണ നിർവഹണത്തിനായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ നിർദ്ദേശം നൽകി കേന്ദ്ര കായിക മന്ത്രാലയം. ഫെഡറേഷന്റെ പുതിയ ഭരണസമിതിയെ സസ്‌പെൻഡ് ചെയ്‌ത പശ്‌ചാത്തലത്തിലാണ് മന്ത്രാലയം പിടി ഉഷ അധ്യക്ഷനായ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് കത്തയച്ചത്. ഗുസ്‌തി ഫെഡറേഷന്റെ പ്രവർത്തനങ്ങൾ സുഗമമായി നടപ്പിലാക്കാൻ, താരങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത തരത്തിൽ വേണം അഡ്ഹോക്ക് കമ്മിറ്റിയെ നിയമിക്കാനെന്ന് കത്തിൽ പറയുന്നു.
അഡ്ഹോക്ക് കമ്മിറ്റിയിലേക്ക് നിയമാനുസൃതം മാത്രമേ അംഗങ്ങളെ തിരഞ്ഞെടുക്കാവൂ. ഫെഡറേഷന്റെ സദ്‌ഭരണത്തെ ഏതെങ്കിലും തരത്തിൽ അട്ടിമറിക്കപ്പെടാൻ അനുവദിക്കരുത്. എത്രയും വേഗത്തിൽ കമ്മിറ്റി രൂപീകരിക്കണമെന്നും കത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്. കൃത്യമായ രീതിയിലുള്ള ഭരണം ഉറപ്പുവരുത്താൻ കർശനമായ തിരുത്തൽ നടപടികൾ ആവശ്യമാണ്. ഇക്കാര്യം ഒളിമ്പിക് അസോസിയേഷൻ ഉറപ്പുവരുത്തണം. അച്ചടക്കമുള്ള ഗുസ്‌തി താരങ്ങൾക്ക് ഒരു രീതിയിലുമുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്നും കത്തിൽ പറയുന്നുണ്ട്.
ദേശീയ മൽസരങ്ങൾ പ്രഖ്യാപിച്ചതിലെ ചട്ടലംഘനം ചൂണ്ടിക്കാണിച്ചാണ് ഭരണസമിതിയെ കേന്ദ്ര സർക്കാർ സസ്‌പെൻഡ് ചെയ്‌തത്. ഗുസ്‌തി താരങ്ങൾക്ക് സമയം നൽകാതെ മൽസരങ്ങൾ പ്രഖ്യാപിച്ചതും പുതിയ ഭരണ സമിതി പഴയ ഭാരവാഹികളുടെ പിടിയിലാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പത്‌മശ്രീ അടക്കം താരങ്ങൾ തിരികെ നൽകിയതോടെ പ്രതിരോധത്തിൽ ആയതോടെയാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ.
ലൈംഗികാതിക്രമ ആരോപണം നേരിട്ട ബ്രിജ് ഭൂഷൺ സിങ്ങിന്റെ വിശ്വസ്‌തനായ സഞ്‌ജയ് സിങ്ങിനെ ദേശീയ ഗുസ്‌തി ഫെഡറേഷന്റെ പ്രസിഡണ്ടായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ഗുസ്‌തി താരങ്ങൾ കടുത്ത തീരുമാനങ്ങളുമായി രംഗത്തുവന്നത്. ഒളിമ്പിക് ജേതാവ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചതും, ബജ്‌രംഗ് പുനിയയും വിരേന്ദർ സിങ്ങും പത്‌മശ്രീ തിരികെ നൽകിയതും പ്രതിഷേധത്തിന്റെ മൂർച്ച കൂട്ടിയിരുന്നു.
പുതിയ ഭരണസമിതിക്കെതിരെ ഗുരുതര ചട്ടലംഘനങ്ങളാണ് ഗുസ്‌തി താരങ്ങൾ ഉന്നയിച്ചത്. തിരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ ഗുസ്‌തി മൽസരങ്ങൾ പ്രഖ്യാപിച്ചു. 15 ദിവസം മുൻപ് യോഗം ചേർന്ന് തീരുമാനം താരങ്ങളെ അറിയിക്കണമെന്ന വ്യവസ്‌ഥ ലംഘിക്കപ്പെട്ടു തുടങ്ങിയവയായിരുന്നു ആരോപണങ്ങൾ.
Most Read| ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്‌ഞ 29ന്