തിരുവനന്തപുരം: കെബി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും ഈ മാസം 29ന് സത്യപ്രതിജ്‌ഞ ചെയ്‌ത് പുതിയ മന്ത്രിമാരായി അധികാരമേൽക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇടതുമുന്നണി യോഗത്തിന് ശേഷമാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നത്. എല്ലാവരെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നതായും ഇപി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും മന്ത്രിസ്‌ഥാനം രാജിവെച്ചു. മുന്നണി ധാരണയുടെ ഭാഗമായിട്ട് അവർ അവരുടെ ദൗത്യം നിർവഹിച്ചു. രണ്ടു മന്ത്രിമാർ സത്യപ്രതിജ്‌ഞ ചെയ്യാനുള്ള തീരുമാനങ്ങളും മുന്നണി യോഗത്തിൽ കൈകൊണ്ടു. ബാക്കിയുള്ള നടപടികളെല്ലാം മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്. വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ഇപി ജയരാജൻ അറിയിച്ചു.
നവകേരള സദസ് ചരിത്രവിജയമായി മാറിയെന്നും, മുഖ്യമന്ത്രി നടത്തിയ പ്രഭാത യോഗം വലിയ വിജയമാണെന്നും ജയരാജൻ വ്യക്‌തമാക്കി. ഇന്ത്യയിലെ മറ്റുപല സംസ്‌ഥാനങ്ങളും ഇത് മാതൃകയാക്കി സ്വീകരിക്കുകയാണ്. മുഖ്യമന്ത്രി എല്ലാ മണ്ഡലങ്ങളിലും പ്രസംഗിച്ചു. ഒരു ദിവസം അഞ്ചു പൊതുയോഗങ്ങൾ എന്ന നിലയിൽ, 180 മണിക്കൂർ പ്രസംഗിച്ചു. മുഖ്യമന്ത്രിയെയും സഹമന്ത്രിമാരെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സന്തോഷത്തോടെ അഭിവാദ്യം ചെയ്യുന്നുവെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
അതേസമയം, പുതിയ മന്ത്രിമാരുടെ വകുപ്പുകളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും, കെബി ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ വകുപ്പും ലഭിക്കാനാണ് സാധ്യത. നാല് ഘടകകക്ഷികൾക്ക് രണ്ടര വർഷം വീതം മന്ത്രിസ്‌ഥാനം നൽകാനായിരുന്നു ഇടതു മുന്നണിയുടെ തീരുമാനം. നവംബർ 20ന് സർക്കാരിന് രണ്ടര വർഷം പൂർത്തിയായിരുന്നു. എന്നാൽ, നവകേരള സദസ് നടക്കുന്നതിനിടെയാണ് പുനഃസംഘടന നീണ്ടുപോയത്.
Most Read| കേരളത്തിന്റെ എഐസിസി ചുമതലയിൽ നിന്ന് താരിഖ് അൻവറിനെ മാറ്റി