തിരുവനന്തപുരം: ഡ്രൈവിങ് ടെസ്‌റ്റിലെ പരിഷ്‌കരണങ്ങളിൽ സംസ്‌ഥാനത്ത് വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി ഇടപെട്ട സാഹചര്യത്തിൽ സമരം പിൻവലിക്കുന്നതായി സിഐടിയു അറിയിച്ചു.
കേരള ഡ്രൈവിങ് സ്‌കൂൾ വർക്കേഴ്‌സ് യൂണിയനാണ് ഈ മാസം 20ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം പ്രഖ്യാപിച്ചിരുന്നത്. ട്രേഡ് യൂണിയനുകളുമായുള്ള ചർച്ചക്ക് ശേഷമേ തുടർനടപടികൾ ഉണ്ടാകൂവെന്നും സിഐടിയു ഭാരവാഹികൾ അറിയിച്ചു. മേയ് ഒന്ന് മുതലാണ് പരിഷ്‌കരണം കൊണ്ടുവരാൻ ഉത്തരവിട്ടിരുന്നത്. നിലവിൽ തീരുമാനിച്ചിരിക്കുന്നത് പോലെ ദിവസേന 50 പേർക്ക് ടെസ്‌റ്റ് നടത്തിയാൽ മതിയെന്ന നിർദ്ദേശം തൽക്കാലം തുടരും.
എന്നാൽ, യൂണിയൻ ഭാരവാഹികളുമായി ചർച്ച നടത്തിയശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂവെന്നും മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ തീരുമാനമായതായി സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. അതേസമയം, ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌കരണം നിർത്തിവെക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന്റെ ഓഫീസ് പ്രതികരിച്ചു.
ഇനി മുതൽ ഒരു ദിവസം 50 പേരെ മാത്രം ഡ്രൈവിങ് ടെസ്‌റ്റ് നടത്തിയാൽ മതിയെന്ന മന്ത്രിയുടെ നിർദ്ദേശമാണ് പ്രതിഷേധത്തിന് കാരണം. ഈ നിർദ്ദേശം മന്ത്രി നൽകിയത് മുതൽ ഉദ്യോഗസ്‌ഥർക്ക് അടക്കം ആശയക്കുഴപ്പം ഉണ്ടായിരുന്നു. മേയ് ഒന്ന് മുതൽ ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌കരണം നിലവിൽ വരുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. സാധാരണ നിലയിൽ 100 മുതൽ 180 വരെയുള്ള ആളുകൾക്ക് ദിവസത്തിൽ ഡ്രൈവിങ് ടെസ്‌റ്റ് നടത്താറുണ്ട്. ഇത് 50 ആയി ചുരുങ്ങുമ്പോഴുള്ള പ്രായോഗിക പ്രശ്‌നങ്ങളാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നത്.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്