തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ എഐ ക്യാമറകൾ സ്‌ഥാപിച്ചതോടെ സംസ്‌ഥാനത്ത് റോഡ് അപകട മരണങ്ങൾ കുറഞ്ഞതായി മോട്ടോർ വാഹനവകുപ്പ്. 2022ൽ 4317 ആയിരുന്നു മരണനിരക്ക്. 2023 ആയപ്പോൾ അത് 4010 ആയി കുറഞ്ഞു. 307 പേരുടെ കുറവ്. കഴിഞ്ഞ കുറച്ചു വർഷങ്ങളുടെ കണക്കെടുത്താൽ ഇത് വലിയ നേട്ടമാണെന്ന് എംവിഡി അറിയിച്ചു.
എഐ ക്യാമറകൾ സ്‌ഥാപിച്ചത് അപകട മരണങ്ങൾ കുറയാൻ കാരണമായി. റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയ ജീവൻരക്ഷാ സംവിധാനങ്ങൾ പൊതുജനം ശീലമാക്കിയത് എന്നിവയാണ് മരണസംഖ്യ കുറയാനുള്ള മറ്റു പ്രധാന കാരണങ്ങളെന്നും എംവിഡി അറിയിച്ചു. സാമൂഹിക മാദ്ധ്യമത്തിലൂടെയാണ് എംവിഡി വിവരങ്ങൾ പുറത്തുവിട്ടത്.
2018ൽ 4303, 2019ൽ 4440, 2020ൽ 2979, 2021ൽ 3429 (2020, 21 വർഷങ്ങൾ കൊവിഡ് കാലഘട്ടമായിരുന്നു) 2022ൽ 4317 എന്നിങ്ങനെയാണ് അപകട മരണങ്ങളുടെ കണക്ക്.
”2020ന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന 1.40കോടി വാഹനങ്ങളുടെ എണ്ണം നിലവിൽ ഒന്നേമുക്കാൽ കോടിയോടടുക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ കുറവ് വന്നതെന്ന് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം പകുതിയോടെ പ്രവർത്തനം ആരംഭിച്ച എഐ ക്യാമറ അപകടമരണങ്ങൾ കുറയാനുള്ള കാരണമായിട്ടുണ്ട്. റോഡ് സുരക്ഷാ പ്രവർത്തനങ്ങളും ഭൂരിഭാഗം ആളുകളും ഹെൽമറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയ ജീവൻരക്ഷാ സംവിധാനങ്ങൾ ശീലമാക്കാൻ തുടങ്ങി എന്നത് നല്ല പ്രതീക്ഷയാണ് നൽകുന്നത്”- എംവിഡി അഭിപ്രായപ്പെട്ടു.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!