തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡ്രൈവിങ് ടെസ്‌റ്റിന് കൂടുതൽ പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി മോട്ടോർ വാഹനവകുപ്പ് ഉത്തരവിറക്കി. ഒരു എംവിഐയുടെ നേതൃത്വത്തിൽ ഡ്രൈവിങ് ടെസ്‌റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഇരുചക്ര വാഹനങ്ങളുടെ ടെസ്‌റ്റിന് കാലിൽ ഗിയറുള്ള വാഹനം ഉപയോഗിക്കണമെന്നും കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാർ ഉപയോഗിക്കാൻ പാടില്ലെന്നും സർക്കുലറിൽ പറയുന്നു.
ഡ്രൈവിങ് സ്‌കൂളിൽ പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വർഷമാക്കി. 15 വർഷത്തിന് മുകളിലുള്ള വാഹനങ്ങൾ മേയ് ഒന്നിന് മുൻപ് നീക്കം ചെയ്യണം. വാഹനത്തിൽ ഡാഷ് ബോർഡ് ക്യാമറ സ്‌ഥാപിക്കണം. ടെസ്‌റ്റ് റെക്കോർഡ് ചെയ്‌ത് ഡാറ്റ മോട്ടോർ വാഹനവകുപ്പിലെ കമ്പ്യൂട്ടറിലേക്ക് മാറ്റണം. ഡാറ്റ മൂന്ന് മാസം സൂക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു. മാറ്റങ്ങൾ മേയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരും.
30 എണ്ണത്തിൽ കൂടുതൽ ടെസ്‌റ്റ് നടത്തിയാൽ ഉദ്യോഗസ്‌ഥനെതിരെ നടപടി സ്വീകരിക്കും. ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിൽപ്പെട്ട പാർട്ട് വൺ ഡ്രൈവിങ് ടെസ്‌റ്റ് കമ്പ്യൂട്ടറൈസ്‌ഡ് ഡ്രൈവിങ് ടെസ്‌റ്റിങ് ട്രാക്കിൽ നടക്കുന്ന സ്‌ഥലങ്ങളിൽ ആംഗുലർ പാർക്കിങ് (വശം ചെരിഞ്ഞുള്ള പാർക്കിങ്), പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (എസ് വളവ് പോലെ) എന്നിവ പ്രത്യേക ട്രാക്കിൽ നടത്തണം. ഡ്രൈവിങ് സ്‌കൂൾ ഇൻസ്ട്രക്‌ടർമാരായി സർക്കാർ നിശ്‌ചയിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരെ നിയമിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Most Read| പട്ടിക്കും പൂച്ചക്കും ദൈവങ്ങളുടെ പേരോ? അക്ബർ, സീത പേര് വിവാദത്തിൽ കൽക്കട്ട ഹൈക്കോടതി