കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ പ്ളാന്റ് അടച്ചുപൂട്ടാനുള്ള കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് സ്റ്റേ ചെയ്ത നടപടി നീട്ടി ഹൈക്കോടതി. ഈമാസം 20 വരെയാണ് സ്റ്റേ നീട്ടിയത്.
ജില്ലാ കലക്ടറും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധനാ റിപ്പോർട് സർക്കാർ ഇന്ന് കോടതിയിൽ ഹാജരാക്കി. എന്നാൽ, സ്ഥാപനം നിലവിൽ പ്രവർത്തിക്കാത്തതിനാൽ പരിശോധനയിൽ കാര്യമായ മലിനീകരണ പ്രശ്നങ്ങൾ കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇതോടെ സ്ഥാപനം പ്രവർത്തിച്ച ശേഷം വീണ്ടും പരിശോധന നടത്തി റിപ്പോർട് നൽകണമെന്ന് കോടതി നിർദ്ദേശം നൽകി. ശീതീകരിച്ച സംവിധാനമുള്ള വാഹനങ്ങളിൽ മാത്രമേ അറവ് മാലിന്യം കൊണ്ടുപോകാൻ പാടുള്ളൂ എന്നതടക്കുള്ള ഉത്തരവ് കർശനമായി പാലിക്കണമെന്നും കോടതി നിർദ്ദേശം നൽകി.
കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട് പരിഗണിച്ചാണ് ഫ്രഷ് കട്ടിന് മലിനീകരണ നിയന്ത്രണ ബോർഡ് ഏർപ്പെടുത്തിയ അടച്ചുപൂട്ടൽ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തത്. പ്ളാന്റിലെ മാലിന്യം ജനവാസ മേഖലയിലേക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട ആരോപണം സാധൂകരിക്കുന്ന തെളിവുകളോ വിവരങ്ങളോ ലഭ്യമല്ലെന്ന വാദം അംഗീകരിച്ചായിരുന്നു കോടതി ഉത്തരവ്.
ഗുരുതരമായ മലിനീകരണത്തിന് കാരണമാകുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം അടച്ചുപൂട്ടാൻ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടത്. കോഴി അറവ് മാലിന്യ കേന്ദ്രത്തിനെതിരെ നാട്ടുകാരുടെ വ്യാപക പരാതികളാണ് സമീപകാലത്തായി ഉയർന്നത്.
മാലിന്യ സംസ്കരണത്തിലെ അപാകതകൾ മൂലം രൂക്ഷമായ ദുർഗന്ധവും സമീപത്തെ ഇരുതുള്ളി പുഴയിൽ ഉൾപ്പടെയുണ്ടായ വലിയതോതിലുള്ള ജലമലിനീകരണവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇത് താമരശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി, ഓമശ്ശേരി തുടങ്ങിയ സമീപ പഞ്ചായത്തുകളിലെ അയ്യായിരത്തോളം കുടുംബങ്ങളെ സാരമായി ബാധിച്ചിരുന്നു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം


































