കണ്ണൂർ: കുഴഞ്ഞുവീണ് മരിച്ച ഹെൽത്ത് ഇൻസ്പെക്ടർ ആർ. ദീപലേഖയുടെ (52) പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട് പുറത്ത്. പക്ഷാഘാതമാണ് മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. തിങ്കളാഴ്ച ചൊക്ളി പഞ്ചായത്തിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിനിടെയാണ് ദീപാലേഖ കുഴഞ്ഞുവീണത്.
അടുത്തിടെ ലഭിച്ച സ്ഥലംമാറ്റ ബുദ്ധിമുട്ടുകൾ ഒപ്പമുള്ളവരുമായി പങ്കുവയ്ക്കുന്നതിനിടെയാണ് ദീപലേഖ പെട്ടെന്ന് കുഴഞ്ഞുവീണത്. സ്ഥലം മാറ്റത്തിൽ ഇവർ മാനസിക സംഘർഷത്തിൽ ആയിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞിരുന്നു. മാനസിക സംഘർഷം പക്ഷാഘാതത്തിന് കാരണമാകാമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് സ്വദേശമായ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. നാലുമാസം മുമ്പാണ് ദീപലേഖ ഹെൽത്ത് ഇൻസ്പെക്ടറായി ചൊക്ളിയിൽ ചുമതല ഏറ്റെടുത്തത്. രണ്ടുമാസം മുൻപ് സംഭവിച്ച ഒരു അപകടത്തിൽ ഇവർക്ക് നടക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാൽ, ആരോഗ്യസ്ഥിതി മനസിലാക്കാതെ വീണ്ടും സ്ഥലം മാറ്റത്തിനുള്ള അറിയിപ്പ് വന്നതിൽ ദീപ മാനസികമായി ബുദ്ധിമുട്ടിലായിരുന്നെന്ന് സഹപ്രവർത്തകർ പറയുന്നു.
മട്ടന്നൂർ നഗരസഭയിലേക്കാണ് ദീപയെ ആദ്യം സ്ഥലം മാറ്റിയത്. ഇതിനിടെ, മട്ടന്നൂരിലേക്കുള്ള സ്ഥലംമാറ്റ തിരുത്തി ചൊക്ളി പഞ്ചായത്തിൽ നിന്ന് കുറച്ചു കൂടി അടുത്തുള്ള പിണറായി ഗ്രാമപഞ്ചായത്തിലേക്ക് ദീപയെ മാറ്റി പുതിയ സ്ഥലംമാറ്റ ഉത്തരവ് നൽകിയിരുന്നു. കോഴിക്കോട് വടകര മേപ്പയിൽ സ്വദേശിനിയുമായ ദീപലേഖ നാടകപ്രവർത്തകനും പാനൂർ താലൂക്ക് ആശുപത്രി റിട്ട.ഹെൽത്ത് സൂപ്പർവൈസറുമായ സുരേഷ് ബാബുവിന്റെ ഭാര്യയാണ്.
Most Read| ‘കേരള’ എന്നതിന് പകരം ഇനി ‘കേരളം’; ബില്ല് ലോക്സഭ പാസാക്കി


































