ന്യൂഡെൽഹി: ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) കേസിൽ പ്രതികരിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ കള്ളപ്പണം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഇലക്‌ടറൽ ബോണ്ട് അവതരിപ്പിച്ചതെന്നും 20,000 കോടി ഇലക്‌ടറൽ ബോണ്ടിൽ ബിജെപിക്ക് ലഭിച്ചത് ഏകദേശം 6000 കോടി മാത്രമാണെന്നും അമിത് ഷാ പറഞ്ഞു.
ഇലക്‌ടറൽ ബോണ്ട് സംബന്ധിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ, ബോണ്ട് റദ്ദാക്കുന്നതിന് പകരം മെച്ചപ്പെടുത്തുകയായിരുന്നു വേണ്ടതെന്നും അമിത് ഷാ വ്യക്‌തമാക്കി. ഈ അഭിപ്രായം വ്യക്‌തിപരമാണെന്നും അദ്ദേഹം വിശദമാക്കി.
‘ഏറ്റവും വലിയ കൊള്ളയടിയാണ് ഇലക്‌ടറൽ ബോണ്ടിലൂടെ നടന്നതെന്നും, ബിജെപിക്കാണ് ഏറ്റവും ഗുണം ലഭിച്ചതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഞാനതിൽ വ്യക്‌തത വരുത്തുകയാണ്. 20,000 കോടി ഇലക്‌ടറൽ ബോണ്ടിൽ ബിജെപിക്ക് ഏകദേശം 6000 കോടിയാണ് ലഭിച്ചത്. ബാക്കി ബോണ്ടുകൾ എവിടേക്കാണ് പോയത്? തൃണമൂൽ കോൺഗ്രസിന് 1600 കോടിയും കോൺഗ്രസിന് 1400 കോടിയും ബിആർഎസിന് 1200 കോടിയും ബിജെഡിക്ക് 750 കോടിയും ഡിഎംകെയ്‌ക്ക് 639 കോടിയും കിട്ടി’- അമിത് ഷാ പറഞ്ഞു.
‘പ്രതിപക്ഷ നേതാക്കൾ രാഷ്‌ട്രീയ സംഭാവനകൾ പണമായാണ് സ്വീകരിച്ചിരുന്നത്. 1100 രൂപ സംഭാവന ലഭിച്ചാൽ 100 രൂപ പാർട്ടിക്ക് നൽകും. 1000 രൂപ പോക്കറ്റിലേക്കും വരും. വർഷങ്ങളോളം കോൺഗ്രസ് പാർട്ടി ഈ സംവിധാനമാണ് പിന്തുടരുന്നത്’- അമിത് ഷാ പരിഹസിച്ചു.
2018 ജനുവരി രണ്ടുമുതലാണ് ഇലക്‌ടറൽ ബോണ്ടിലൂടെ സംഭാവന സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ വിജ്‌ഞാപനം പുറത്തിറക്കിയത്. ഇന്ത്യൻ പൗരനോ ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങൾക്കോ പലിശയില്ലാത്ത ഇലക്‌ടറൽ ബോണ്ടുകൾ വാങ്ങാം. വ്യക്‌തികൾക്ക് ഒറ്റയ്‌ക്കോ സംഘമായോ വാങ്ങാനും സാധിക്കും. രാഷ്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നത് സുതാര്യമാക്കാൻ കഴിഞ്ഞ 2018ലെ പൊതുബജറ്റിലാണ് കടപ്പത്ര പദ്ധതി കേന്ദ്രം കൊണ്ടുവന്നത്. എസ്ബിഎയുടെ നിശ്‌ചിത ശാഖകളാണ് കടപ്പത്രം നൽകുക.
Most Read| രണ്ട് ലക്ഷം രൂപക്ക് ലോകത്തിലെ ഏറ്റവും വലിയ കപ്പലിൽ 7 ദിവസത്തെ യാത്ര!