ന്യൂഡെൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ (One Nation One Election) പരിഷ്‌കരണം നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി ഇന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് പഠന റിപ്പോർട് സമർപ്പിക്കും. 18,000 പേജുകളിൽ എട്ടു വാല്യങ്ങളായി തയ്യാറാക്കിയ റിപ്പോർട്ടിൽ ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഇതുപ്രകാരം, 2029ൽ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പ് നടത്തിപ്പിനായി കേരളം ഉൾപ്പടെ ചില നിയമസഭകളുടെ കാലാവധി ഒറ്റത്തവണ വെട്ടിച്ചുരുക്കാനും റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഒന്നിച്ച് തിരഞ്ഞെടുപ്പുകൾ നടത്തുന്നതിൽ സാമ്പത്തിക ലാഭത്തെ കുറിച്ച് 15ആം ധനകാര്യ ചെയർപേഴ്‌സൺ എൻകെ സിംഗിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ അവലോകനവും റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ സാമ്പത്തിക, ഭരണപരമായ സ്രോതസുകളെ കുറിച്ചും റിപ്പോട്ടിൽ വിശകലനം ചെയ്യുന്നുണ്ട്. മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടേത് ഉൾപ്പടെ ഉള്ളവരിൽ നിന്ന് ശേഖരിച്ച പ്രതികരണങ്ങൾ വിലയിരുത്തി കൊണ്ടാണ് റിപ്പോർട് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ സെപ്‌തംബറിൽ ആണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സാധ്യതകളെ കുറിച്ച് പഠിക്കാൻ രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതിയെ നിയോഗിക്കുന്നത്.
മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിൽ കേന്ദ്ര ആഭ്യന്തര അമിത് ഷാ, മുൻ കശ്‌മീർ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, 15ആം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻകെ സിങ്, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്‌ജയ് കോത്താരി എന്നിവരാണ് അംഗങ്ങൾ.
കേന്ദ്ര നിയമ സഹമന്ത്രി അർജുൻ രാം മേഘ്‌വാൾ സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്. കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതിയുടെയും സെക്രട്ടറി. കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്‌ജൻ ചൗധരിയെ സമിതിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!