ന്യൂഡെൽഹി: പാർലമെന്റിൽ വൻ സുരക്ഷാ വീഴ്‌ച. ലോക്‌സഭാ സന്ദർശക ഗാലറിയിൽ നിന്നും രണ്ടുപേർ കളർ സ്‌പ്രേയുമായി താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി വീഴുകയായിരുന്നു. ലോക്‌സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങിയ ഇവർ ഷൂസിനടിയിൽ ഒളിപ്പിച്ചുവെച്ച സ്‌പ്രേ എടുത്ത് എംപിമാർക്ക് നേരെ അടിക്കുകയായിരുന്നു. എംപിമാരെല്ലാം സുരക്ഷിതരാണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
പാർലമെന്റ് നടപടികൾ കാണാൻ വന്നവരാണ് ചാടിയതെന്നാണ് വിവരം. ഇവരെ എംപിമാരും സുരക്ഷാ ഉദ്യോഗസ്‌ഥരും ചേർന്ന് പിടികൂടി. ലോക്‌സഭയുടെ പുറത്ത് പ്രതിഷേധം നടത്തിയ രണ്ടു പേരും കൂടി പിടിയിലായിട്ടുണ്ട്. പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിലാണ് ശൂന്യവേള പുരോഗമിക്കുന്നതിനിടെ ലോക്‌സഭയിൽ ഗുരുതരമായ സുരക്ഷാ വീഴ്‌ച സംഭവിച്ചത്. സംഭവത്തിൽ ഒരു സ്‌ത്രീ ഉൾപ്പടെ നാലുപേരാണ് കസ്‌റ്റഡിയിൽ ഉള്ളത്.
ബിജെപി എംപി നൽകിയ പാസാണ് പിടിയിലായ ഒരു യുവാവിന്റെ കൈവശം ഉണ്ടായിരുന്നതെന്നാണ് സൂചന. സംഭവത്തെ തുടർന്ന് എംപിമാരെ ലോക്‌സഭയിൽ നിന്നും മാറ്റി. മഞ്ഞ നിറത്തിലുള്ള കളർ സ്‌മോക് ഫോഗ് പ്രയോഗിച്ചായിരുന്നു പ്രതിഷേധം. കളർ സ്‌പ്രേയുമായി രണ്ടുപേർ പാർലമെന്റിന് പുറത്തും പ്രതിഷേധിച്ചു. ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഏകാധിപത്യം അനുവദിക്കില്ല എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ മുഴക്കിയത്.
അസ്വാഭാവിക സംഭവത്തിൽ ഭയന്ന ചില എംപിമാർ പുറത്തേക്കോടി. രണ്ടു എംപിമാർ ചേർന്ന് പാർലമെന്റിനകത്ത് അക്രമികളിൽ ഒരാളെ പിടികൂടി. സുരക്ഷാ വീഴ്‌ചയെ തുടർന്ന് സഭ നിർത്തിവെച്ചു. പാർലമെന്റിന് നേരെ ഭീകരർ ആക്രമണം നടത്തിയിട്ട് ഇന്നേക്ക് 22 വർഷം പൂർത്തിയായിരിക്കുകയാണ്. 2001 ഡിസംബർ 13നാണ് ലഷ്‌കർ ഇ തയിബ, ജെയ്ഷ് ഇ മുഹമ്മദ് ഭീകരർ പാർലമെന്റ് വളപ്പിലേക്ക് കടന്നുകയറി ആക്രമണം നടത്തിയത്.
Most Read| ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്‌ത്രയെ സിബിഐ ചോദ്യം ചെയ്യും