ന്യൂഡെൽഹി: കോഴ ആരോപണത്തിൽ ലോക്‌സഭയിൽ നിന്നും അയോഗ്യയാക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്‌ത്രയെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു സിബിഐ ഉടൻ നോട്ടീസ് നൽകുമെന്നാണ് വിവരം. ഹിരാനന്ദാനി ഗ്രൂപ്പിൽ നിന്ന് കോഴയും ഉപഹാരങ്ങളും കൈപ്പറ്റിയെന്ന പരാതിയിലാണ് നീക്കം.
അതേസമയം, പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരെ മഹുവ മൊയ്‌ത്ര സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്ന പരാതിയുമായാണ് മഹുവ കോടതിയിലെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ചോദ്യത്തിന് കോഴ ആരോപണത്തെ തുടർന്ന് എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മഹുവയെ പുറത്താക്കിയത്. മഹുവക്കെതിരായ പരാതിയിൽ സിബിഐ അന്വേഷണവും ആരംഭിച്ചിരുന്നു.
ബിജെപിയുടെ പക തീരുന്നില്ലെന്നായിരുന്നു മഹുവയുടെ പ്രതികരണം. ചോദ്യത്തിന് കോഴ വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു മഹുവ ഉന്നയിക്കുന്ന പ്രധാന വാദം. പരാതിക്കാരായ നിഷികാന്ത് ദുബൈ എംപിക്കോ, മുൻ പങ്കാളി ആനന്ദ് ദെഹദ്രായിക്കോ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ല. താൻ പണം വാങ്ങിയെന്ന് ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരാനന്ദാനി നൽകിയ സത്യവാങ്‌മൂലത്തിൽ പറയുന്നില്ല. ഭൂരിപക്ഷം എംപിമാരും ചോദ്യങ്ങൾ തയ്യാറാക്കാൻ പാർലമെന്റ് പോർട്ടലിന്റെ ലോഗിൻ വിവരങ്ങൾ കൈമാറുന്നുണ്ട്, അതേ താനും ചെയ്‌തിട്ടുള്ളൂ. അത് തടയാൻ നിയമങ്ങൾ നിലവിൽ ഇല്ലായിരുന്നുവെന്നുമാണ് മഹുവയുടെ വാദം.
ഇക്കാര്യങ്ങൾ പറയാൻ എത്തിക്‌സ് കമ്മിറ്റി അവസരം നൽകിയില്ലെന്നും, സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് മഹുവ നിയമപോരാട്ടത്തിന് ഇറങ്ങിയത്. അദാനി ഗ്രൂപ്പിനെതിരെ ചോദ്യമുന്നയിക്കാൻ ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരാനന്ദാനിയിൽ നിന്ന് രണ്ടുകോടി രൂപയും മറ്റു ആഡംബര സമ്മാനങ്ങളും കോഴയായി സ്വീകരിച്ചെന്നും ചോദ്യങ്ങൾ നൽകാനുള്ള പാർലമെന്റ് അംഗങ്ങളുടെ മെംബേഴ്‌സ് പോർട്ടലിന്റെ ലോഗിൻ ഐഡിയും പാസ്‍വേർഡും ഹിരാനന്ദാനിക്ക് കൈമാറിയെന്നുമാണ് മഹുവക്കെതിരെയുള്ള വിവാദം.
ലോക്‌സഭയിൽ മഹുവ ചോദിച്ച 61 ചോദ്യങ്ങളിൽ 51 എണ്ണവും വ്യവസായിയുടെ താൽപര്യങ്ങൾ പ്രകാരമാണെന്നും ഇതിനായി പണം വാങ്ങിയെന്നുമാണ് ആരോപണം. എന്നാൽ, തന്റെ പാർലമെന്റ് ലോഗിൻ ഐഡിയും പാസ്‍വേർഡും സുഹൃത്തായ വ്യവസായി ദർശൻ ഹിരാനന്ദാനിക്ക് കൈമാറിയിരുന്നുവെന്നും ഇതിനായി പണം കൈപ്പറ്റിയിട്ടില്ലെന്നുമാണ് മഹുവ പറയുന്നത്.
Most Read| ഗാസയിൽ വെടിനിർത്തൽ; യുഎൻ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്‌ത് ഇന്ത്യ